ഇരിട്ടി: ആറളം ഫാമിലെ പതിമൂന്നാം ബ്ളോക്കിൽ വനാതിർത്തിയിൽ പ്രവർത്തിക്കുന്ന വൻ വാറ്റുകേന്ദ്രം കണ്ടെത്തി നശിപ്പിച്ചു. ജോയിന്റ് എക്സൈസ് കമ്മീഷണർ സ്ക്വാഡംഗം പ്രിവന്റീവ് ഓഫീസർ എംവി അഷറഫിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇരിട്ടി എക്സൈസ് സർക്കിൾ ഓഫിസിലെ പ്രിവന്റീവ് ഓഫീസർ കെ ഉത്തമന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
ചാരായം നിർമിക്കുന്നതിന് തയ്യാറാക്കിവച്ച 500 ലിറ്ററോളം വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി നശിപ്പിച്ചു. മേഖലയിൽ വൻതോതിൽ വ്യാജവാറ്റ് നടക്കുന്നതായി നേരത്തേതന്നെ സൂചനയുണ്ടായിരുന്നു. ചെറുതും വലുതുമായ വാറ്റുകേന്ദ്രങ്ങൾ നേരത്തേ നശിപ്പിച്ചിരുന്നു. പുനരധിവാസ മേഖലയിലെ ആളൊഴിഞ്ഞ വീടുകളും പറമ്പുകളുമാണ് വാറ്റിനായി ഉപയോഗിച്ചിരുന്നത്.
മേഖലയിലെ നിരവധി വീടുകൾ ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുകയാണ്. പുറമെനിന്ന് എത്തുന്നവരാണ് ഇവിടെ വ്യാജ ചാരായം നിർമിക്കുന്നത്. എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫിസർ ബഷീർ പിലാട്ട്, ഗ്രേഡ് പ്രിവന്റീവ് ഓഫിസർ പിവി വൽസൻ, സിവിൽ എക്സൈസ് ഓഫിസർമാരായ കെ ശ്രീജിത്ത്, ബെൻഹർ കോട്ടത്തുവളപ്പിൽ എന്നിവരുമുണ്ടായിരുന്നു. വ്യാജമദ്യ നിർമാണത്തിനെതിരെ മേഖലയിൽ പരിശോധനയും നിരീക്ഷണവും തുടരുമെന്ന് ഇരിട്ടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പികെ സതീഷ് കുമാർ അറിയിച്ചു.
Also Read: രോഗവ്യാപനം ഉയരുന്നു; ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഭരണകൂടം