തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്ന പശ്‌ചാത്തലത്തിൽ സംസ്‌ഥാനത്ത് ജില്ലാടിസ്‌ഥാനത്തിൽ കർശന നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇത് പ്രകാരം ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയർന്ന തൃശൂർ, എറണാകുളം, വയനാട്, കോഴിക്കോട് എന്നീ ജില്ലകളിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. 31.26 ശതമാനമാണ് തൃശൂരിലെ നിലവിലെ ശരാശരി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്.
ഈ സാഹചര്യത്തിൽ തൃശൂരിൽ നാളെ മുതൽ പൊതുപരിപാടികൾ അനുവദിക്കില്ലെന്നും, എല്ലാതരം സാമൂഹ്യ, രാഷ്‌ട്രീയ, സാംസ്‌കാരിക, സാമുദായിക, മതപരമായ പൊതുപരിപാടികളും ഒഴിവാക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. കൂടാതെ ഉൽസവങ്ങൾ, തിരുന്നാളുകൾ തുടങ്ങിയ ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമായി നടത്തണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. ഒപ്പം തന്നെ രോഗവ്യാപനം ഉയർന്ന വയനാട്ടിൽ റിസോർട്ടുകളിലെ സ്വിമ്മിങ് പൂളുകൾ, സ്‌പാ, ജിമ്മുകൾ എന്നിവയുടെ പ്രവർത്തനം രണ്ടാഴ്‌ചത്തേക്ക് വിലക്കിയതായി ജില്ലാ കളകടർ അറിയിച്ചു. വ്യാപാര സ്‌ഥാപനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് ജില്ലയിലും ശരാശരി ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ശതമാനത്തിൽ കൂടുതലാണ്. അതിനാൽ എല്ലാ പൊതു പരിപാടികൾക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ എല്ലാ സർക്കാർ, അർധസർക്കാർ, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്‌ഥാ പനങ്ങളും ഓൺലൈൻ ആയി മാത്രമേ യോഗങ്ങളും പരിപാടികളും ചടങ്ങുകളും നടത്താൻ പാടുള്ളു. ബീച്ചുകളിലും ആൾക്കൂട്ടം രൂക്ഷമാകുന്നത് തടയാൻ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്‌തമാക്കിയിട്ടുണ്ട്.
എറണാകുളത്തും സ്‌ഥിതി സമാനമാണ്. 35ന് മുകളിലാണ് ജില്ലയിലെ ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ രോഗവ്യാപനം ഒഴിവാക്കാനായി അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്. ഷോപ്പിംഗ് മാളുകളിലെ പ്രവേശനത്തിനും നിലവിൽ കർശന നിയന്ത്രണങ്ങളുണ്ട്. കൂടാതെ കോവിഡ് ടെസ്‌റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ മന്ത്രി പി രാജീവിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിൽ തീരുമാനിക്കുകയും ചെയ്‌തു.
Read also: നടിയെ ആക്രമിച്ച കേസ്; വിഐപി ശരത് തന്നെയെന്ന് ക്രൈം ബ്രാഞ്ച്