എറണാകുളം: നടി ആക്രമിക്കപ്പെട്ട കേസിൽ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയ വിഐപി ദിലീപിന്റെ സുഹൃത്ത് ശരത് ആണെന്ന് വ്യക്‌തമാക്കി അന്വേഷണസംഘം. കേസുമായി ബന്ധപ്പെട്ട് ശരത്തിന്റെ ആലുവയിലുള്ള വീട്ടിൽ ക്രൈം ബ്രാഞ്ച് സംഘം റെയ്‌ഡ് നടത്തിയിരുന്നു. അതിന് പിന്നാലെയാണ് കേസിൽ ഉൾപ്പെട്ട വിഐപി ശരത് തന്നെയാണെന്ന് അന്വേഷണ സംഘം വ്യക്‌തമാക്കുന്നത്.
കഴിഞ്ഞ 2 ദിവസമായി ശരത്തിനെ കുറിച്ച് വിവരങ്ങളൊന്നും ഇല്ലെന്നും, ഇയാൾ ഒളിവിൽ കഴിയുകയാണെന്നും അന്വേഷണ സംഘം കൂട്ടിച്ചേർത്തു. കൂടാതെ ശരത്തിലേക്ക് എത്താൻ സഹായകമായത് ശബ്‌ദ സന്ദേശമാണെന്നും അന്വേഷണ സംഘം അറിയിച്ചു. നടിയെ ആക്രമിച്ച കേസിൽ ശരത്തിനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ചെങ്കിലും ശരത് ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് റെയ്‌ഡ് നടത്തിയത്.
കേസിൽ ഉൾപ്പെടുന്ന വിഐപിയെന്ന് താൻ സംശയിക്കുന്നവരിൽ ശരത് ഉണ്ടെന്ന് ബാലചന്ദ്ര കുമാർ നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്. ഹോട്ടൽ, ട്രാവൽ ഏജൻസി ബിസിനസ് നടത്തുന്ന ശരത് ദിലീപിന്റെ അടുത്ത സുഹൃത്താണ്. ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്ന ശരത് അറസ്‌റ്റ് ഭയന്ന് മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്.
ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തൽ പ്രകാരം കാവ്യ മാധവൻ ഇയാളെ ഇക്ക എന്നാണ് വിളിച്ചിരുന്നത്. കൂടാതെ ദിലീപിന്റെ സഹോദരിയുടെ മകൻ ശരത് അങ്കിൾ വന്നിട്ടുണ്ടെന്ന് പറയുന്നത് ബാലചന്ദ്ര കുമാർ കേട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്‌തമാക്കിയിട്ടുണ്ട്. നടിയെ ആക്രമിച്ച കേസിൽ പ്രതിപാദിക്കുന്ന വിഐപി കേസിലെ നിർണായക തുമ്പാണെന്നാണ് അന്വേഷണ സംഘം കരുതുന്നത്.
കേസിൽ ഇതിനോടകം തന്നെ നിരവധി വെളിപ്പെടുത്തലുകൾ വിഐപിക്കെതിരെ പുറത്തു വന്നിട്ടുണ്ട്. പ്രതിപ്പട്ടികയിൽ ദിലീപിനൊപ്പമുള്ള നിർണായക സാനിധ്യം, സാക്ഷികളെ സാധീനിക്കൽ, അന്വേഷണ ഉദ്യോഗസ്‌ഥരെ ആക്രമിക്കാൻ പദ്ധതിയിടൽ, നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ദിലീപിന് എത്തിച്ച് നൽകൽ തുടങ്ങിയ നിരവധി വെളിപ്പെടുത്തലുകളാണ് ഇയാൾക്കെതിരെയുള്ളത്. അതിനാൽ തന്നെയാണ് അന്വേഷണ സംഘം വിഐപിയെ കേസിലെ പ്രധാന തുമ്പായി കരുതുന്നത്.
Read also: ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ പരിശോധന നടത്തി ക്രൈം ബ്രാഞ്ച്