എറണാകുളം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന്റെ സുഹൃത്തിന്റെ വീട്ടിൽ ക്രൈം ബ്രാഞ്ച് പരിശോധന. ഹോട്ടൽ വ്യവസായിയായ ശരത്തിന്റെ വീട്ടിലാണ് ക്രൈം ബ്രാഞ്ച് സംഘം പരിശോധന നടത്തുന്നത്. ദിലീപും സുഹൃത്തുക്കളും അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ അടിസ്‌ഥാനത്തിലാണ് പരിശോധന. ഇതുമായി ബന്ധപ്പെട്ട് സംവിധായകൻ ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയ പേരുകളിലൊന്ന് ശരത്തിന്റേതായിരുന്നു.
അതേസമയം കേസിൽ ചോദ്യം ചെയ്യലിനായി ശരത്തിനെ അന്വേഷണ സംഘം വിളിപ്പിച്ചിരുന്നു. എന്നാൽ അയാൾ ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. നിലവിൽ ശരത്തിനെ കുറിച്ച് രണ്ട് ദിവസമായി വിവരമില്ലെന്നും, ഇയാൾ ഒളിവിലാണെന്നുമാണ് അന്വേഷണ സംഘം വ്യക്‌തമാക്കുന്നത്. അതിനിടെ കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പ്രസിദ്ധീകരിക്കുന്നത് വിലക്കണമെന്ന ആവശ്യവുമായി നടൻ ദിലീപ് ഹൈക്കോടതിയെ സമീപിച്ചു.
രഹസ്യ വിചാരണയെന്ന നിര്‍ദ്ദേശം ലംഘിക്കുന്നതാണ് മാദ്ധ്യമ വാര്‍ത്തകളെന്നും അതിനാൽ തന്നെ അവ തടയണമെന്നുമാണ് ദിലീപിന്റെ ഹരജിയിൽ വ്യക്‌തമാക്കുന്നത്. കൂടാതെ രഹസ്യ വിചാരണയെന്ന കോടതി ഉത്തരവ് ലംഘിക്കുന്ന മാദ്ധ്യമങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്നും ദിലീപ് ഹരജിയിൽ ആവശ്യപ്പെടുന്നുണ്ട്.
Read also: ഉത്തരാഖണ്ഡ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയെ പുറത്താക്കി; തിരിച്ചടി