തിരുവനന്തപുരം: സോളാർ കേസുമായി ബന്ധപ്പെട്ട് വിഎസ് അച്യുതാനന്ദനെതിരെ നൽകിയ മാനനഷ്ട കേസിൽ അനുകൂല വിധി ഉണ്ടായതിൽ പ്രതികരണവുമായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. സോളാർ കേസിൽ സത്യം ജയിക്കുമെന്ന് അറിയാവുന്നത് കൊണ്ട് ഭയമില്ലായിരുന്നു എന്ന് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു.
താൻ മുഖ്യന്ത്രിയായിരുന്ന കാലത്ത് പ്രതിപക്ഷം നിരവധി ആക്ഷേപങ്ങൾ ഉന്നയിച്ചു. തെറ്റ് ചെയ്തിട്ടില്ലെന്ന് പൂർണ ബോധ്യമുണ്ട്. എത്ര കേസുകൾ, എത്ര കമ്മീഷനുകൾ വന്നു? സത്യം ജയിച്ചുവെന്ന് മനസിലായി. എന്റെ മനസാക്ഷിയാണ് എന്റെ ശക്തിയെന്നും അദ്ദേഹം പറഞ്ഞു.
വിഎസിന്റെ പക്കൽ നിന്ന് പണം വാങ്ങുന്നതിന് സമയമെടുക്കും. അപ്പീലൊക്കെ പോയി വരുമ്പോൾ കാലതാമസമെടുക്കും. നേരത്തെ വന്ന വിധികൾ പ്രകാരം കിട്ടാനുള്ള തുകയും കിട്ടിയില്ലെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
സോളാർ കേസിൽ അഴിമതി നടത്തിയെന്ന വിഎസിന്റെ പ്രസ്താവനക്ക് എതിരെയാണ് ഉമ്മൻ ചാണ്ടി കോടതിയെ സമീപിച്ചത്. തിരുവനന്തപുരം സബ് കോടതിയാണ് മുതിർന്ന കോൺഗ്രസ് നേതാവിന് അനുകൂലമായി വിധി പുറപ്പെടുവിച്ചത്.
സോളാർ കേസ് കത്തി നിന്ന 2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്ന് ഒരു മാദ്ധ്യമത്തിന് പ്രതിപക്ഷ നേതാവായിരുന്ന വിഎസ് നൽകിയ അഭിമുഖത്തിലായിരുന്നു മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിക്കെതിരെ ആരോപണം ഉന്നയിച്ചത്. ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഒരു കമ്പനിയുണ്ടാക്കി തട്ടിപ്പ് നടത്തിയെന്നായിരുന്നു ആരോപണം. ഇതിന് ശേഷം വിഎസിനെതിരെ 2014ലാണ് ഉമ്മൻ ചാണ്ടി അപകീർത്തി കേസ് ഫയൽ ചെയ്തത്.
Most Read: പൾസർ സുനിയുടെ അമ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തി ക്രൈം ബ്രാഞ്ച്