കൊച്ചി: പൾസർ സുനിയുടെ അമ്മ ശോഭനയുടെ രഹസ്യ മൊഴി ക്രൈം ബ്രാഞ്ച് രേഖപ്പെടുത്തി. ആലുവ കോടതിയിൽ വച്ചാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. പൾസർ സുനിയെ കണ്ടതിനുശേഷം മകൻ പറഞ്ഞ കാര്യങ്ങളൊക്കെ കോടതിയെ അറിയിച്ചു എന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
മകന് ഭീഷണിയുണ്ടെന്ന് അമ്മ ശോഭന മാദ്ധ്യമങ്ങളോട് പറഞ്ഞു. അതുകൊണ്ടാണ് പൾസർ സുനി അയച്ച കത്ത് പുറത്തുവിട്ടതെന്നും പറഞ്ഞ അവർ വ്യക്‌തമാക്കി.
സിനിമാ മേഖലയിലുള്ള നിരവധി ആളുകൾക്ക് ഗൂഢാലോചനയിൽ അടക്കം പങ്കുണ്ടെന്ന് പറഞ്ഞ അവർ സംവിധായകൻ ബാലചന്ദ്രകുമാർ പറഞ്ഞ കാര്യങ്ങളൊക്കെ സത്യമാണെന്നും പറഞ്ഞു. പൾസർ സുനിക്കും ചില കാര്യങ്ങൾ പറയാനുണ്ട്. അവസരം കിട്ടിയാൽ മാദ്ധ്യമങ്ങളോട് ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തുമെന്നും ശോഭന വ്യക്‌തമാക്കി.
അതേസമയം നടിയെ പീഡിപ്പിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇതിനിടെ സംവിധായകരായ റാഫിയേയും അരുൺ ഗോപിയേയും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാൻഡ് പ്രൊഡക്‌ഷൻസിലെ ജീവനക്കാരനെയും ക്രൈം ബ്രാഞ്ച് ഓഫിസിലേക്ക് വിളിച്ചുവരുത്തി. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴിയിൽ വ്യക്‌തത തേടാനാണ് ഇവരെ വിളിപ്പിച്ചതെന്നാണ് സൂചന.
ദിലീപും ബാലചന്ദ്രകുമാറും തമ്മിൽ പ്രശ്‌നങ്ങൾ ഉള്ളതായി തോന്നിയിട്ടില്ലെന്നും സിനിമ നീട്ടിവെക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ബാലചന്ദ്രകുമാറിന് ഉണ്ടായിരുന്നുവെന്നും റാഫി മാദ്ധ്യമങ്ങളോട് പറഞ്ഞു. ‘പിക് പോക്കറ്റ്’ എന്ന സിനിമ വേണ്ടെന്ന് വിളിച്ചു പറഞ്ഞത് സംവിധായകൻ ബാലചന്ദ്രകുമാറാണെന്നും സംവിധായകൻ റാഫി പറഞ്ഞു.
Most Read: ഫെബ്രുവരി 15ഓടെ ഇന്ത്യയില്‍ കോവിഡ് കേസുകൾ കുറയും; ആരോഗ്യ മന്ത്രാലയം