തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ഓര്‍ഡിനന്‍സുമായി സര്‍ക്കാര്‍. ലോകായുക്തയുടെ വിധി സര്‍ക്കാരിന് തള്ളുകയോ സ്വീകരിക്കുകയോ ചെയ്യാന്‍ അധികാരം നല്‍കുന്നതുള്‍പ്പടെയുള്ള നിയമ ഭേദഗതികളാണ് സര്‍ക്കാര്‍ കൊണ്ടുവരുന്നത്. മന്ത്രിസഭ അംഗീകാരം നല്കിയ ഓര്‍ഡിനന്‍സ് ഇപ്പോൾ ഗവര്‍ണറുടെ പരിഗണനയിലാണ്.
ഓര്‍ഡിനന്‍സിന് ഗവര്‍ണറുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ഇനി ലോകായുക്തയുടെ പ്രവര്‍ത്തനം പേരിന് മാത്രമായി മാറും. അഴിമതി നടത്തിയതായി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകര്‍ ചുമതലകളില്‍ ഇരിക്കാന്‍ യോഗ്യരല്ലെന്ന് വിധിക്കാന്‍ ലോകായുക്തക്ക് അധികാരമുണ്ട്. ഇത്തരത്തില്‍ പുറപ്പെടുവിക്കുന്ന വിധി ഗവര്‍ണര്‍ക്കോ മുഖ്യമന്ത്രിക്കോ നല്‍കണമെന്നാണ് നിലവിലെ നിയമം. എന്നാല്‍ ഇതിലാണ് ഭേദഗതി വരുത്താനൊരുങ്ങുന്നത്.
പുതിയ ഭേദഗതി പ്രകാരം ലോകായുക്ത വിധിയില്‍ അധികാര സ്ഥാനത്തുള്ളവര്‍ക്ക് ഒരു ഹിയറിംഗ് കൂടി നടത്തി വിധി സ്വീകരിക്കുകയോ തള്ളുകയോ ചെയ്യാം. 2020 ഡിസംബറിലാണ് ലോകായുക്ത വിധിയില്‍ ഭേദഗതി വരുത്തുന്നത് സംബന്ധിച്ച് ചര്‍ച്ച തുടങ്ങിയത്. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നാണ് ആഭ്യന്തര വകുപ്പിനോട് നിര്‍ദ്ദേശം നല്‍കിയത്. തുടർന്ന് ആഭ്യന്തര വകുപ്പ് ഇത് നിയമവകുപ്പിന് കൈമാറുകയായിരുന്നു.
അതേസമയം മുഖ്യമന്ത്രി പിണറായി വിജയനും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര് ബിന്ദുവിനും എതിരെ ലോകായുക്തക്ക് മുന്നില്‍ പരാതി നിലനില്‍ക്കെയാണ് ഭേദഗതി നീക്കമെന്നതും ശ്രദ്ധേയമാണ്.
ദുരിതാശ്വാസ നിധി വകമാറ്റിയത് സംബന്ധിച്ചാണ് മുഖ്യമന്ത്രിക്കെതിരെ പരാതിയുള്ളത്. കണ്ണൂര്‍ വിസി നിയമനവുമായി ബന്ധപ്പെട്ടാണ് ആര് ബിന്ദുവിനെതിരായ പരാതി. കൂടാതെ കഴിഞ്ഞ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന കെടി ജലീലിനെതിരെ ബന്ധുനിയമന വിവാദത്തില്‍ ലോകായുക്ത വിധി ഉണ്ടായിരുന്നു. ബന്ധുനിയമന വിഷയത്തില്‍ ജലീല്‍ അധികാര ദുര്‍വിനിയോഗം നടത്തിയെന്നും മന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നുമായിരുന്നു ലോകായുക്തയുടെ നിരീക്ഷണം. തുടര്‍ന്ന് മന്ത്രി രാജി വെക്കുകയായിരുന്നു.
ലോകായുക്തയുടെ അധികാരം മറികടക്കാനുള്ള സർക്കാരിന്റെ നിയമ ഭേതഗതിക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ലോകായുക്തയെ നിഷ്ക്രിയമാക്കാനാണ് സർക്കാരിന്റെ ശ്രമമെന്ന് ആരോപിച്ച് നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്.
Most Read: എസ്എൻഡിപി യോഗം തിരഞ്ഞെടുപ്പ് മാറ്റിവെച്ചു