പാലക്കാട്: വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. കഴിഞ്ഞ ദിവസം രാത്രിയെത്തിയ ആനക്കൂട്ടം ഇന്ന് പുലർച്ചെയാണ് ജനവാസ മേഖല വിട്ടുപോയത്. കൃഷിയിടങ്ങൾ വ്യാപകമായി നശിപ്പിച്ചിട്ടുണ്ട്. ഒരിടവേളക്ക് ശേഷമാണ് വാളയാർ വനമേഖലയിൽ വീണ്ടും കാട്ടാനകൾ ഇറങ്ങുന്നത്. ആറംഗ ആനക്കൂട്ടത്തിനൊപ്പം ഒരു കുട്ടിയാനയുമാണ് സ്‌ഥലത്ത് തമ്പടിച്ചിരിക്കുന്നത്.
വാധ്യാർപ്പള്ളിയിൽ എത്തിയ കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കൊയ്‌ത്തിന് പാകമായ പത്തേക്കറിലേറെ നെൽകൃഷി ചവിട്ടി നശിപ്പിച്ചു. മാവുകളും പച്ചക്കറി കൃഷിയും നശിപ്പിച്ച കാട്ടാനകൾ പത്തോളം തെങ്ങുകളും കുത്തിമറിച്ചിട്ടു. റെയിൽവേ ട്രാക്ക് മുറിച്ച് കടന്നാണ് ഇവ വാധ്യാർപ്പള്ളിയിൽ എത്തിയത്. വനംവകുപ്പ് വാച്ചർമാർ സ്‌ഥലത്തെത്തിയാണ് പുലർച്ചയോടെ കാട്ടാനകളെ വനത്തിലേക്ക് തുരത്തിയത്.
പന്തം കാട്ടിയും, പടക്കം എറിഞ്ഞുമാണ് ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്തിയത്. എന്നാൽ, ഇവ വീണ്ടും തിരിച്ചിറങ്ങുമെന്ന ആശങ്കയിലാണ് നാട്ടുകാർ. കാട്ടരുവികൾ വറ്റിയതും ഭക്ഷ്യവസ്‌തുക്കൾ ഇല്ലാതായതുമാകാം കാട്ടാനക്കൂട്ടം ജനവാസ മേഖലയിൽ നിലയുറപ്പിക്കാൻ കാരണമെന്നും, വേനൽ കനക്കും മുൻപ് വനത്തിൽ കൃത്രിമ തടയണ നിർമിക്കുമെന്നും വനംവകുപ്പ് അറിയിച്ചു.
Most Read: നടിയെ ആക്രമിച്ച കേസ്; ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ ജാമ്യഹരജി ഇന്ന് വീണ്ടും പരിഗണിക്കും