മുംബൈ: കനത്ത ചാഞ്ചാട്ടത്തിനൊടുവിൽ സൂചികകൾ നഷ്ടത്തിൽ ക്ളോസ് ചെയ്തു. അവസാന മണിക്കൂറിൽ ബാങ്ക്, ഓട്ടോ ഓഹരികൾ നേട്ടമുണ്ടാക്കിയതാണ് സൂചികളെ കനത്ത നഷ്ടത്തിൽ നിന്ന് രക്ഷിച്ചത്. എങ്കിലും ആഗോള വിപണികളിലെ ഇടിവ് രാജ്യത്തെ സൂചികകളെയും പിടിച്ചുലച്ചു. നിഫ്റ്റി 17,200ന് താഴെയെത്തി.
പണപ്പെരുപ്പം ഉയരുന്നതിനാൽ ഈവർഷം ഘട്ടംഘട്ടമായി നിരക്ക് ഉയർത്തേണ്ടി വരുമെന്ന് യുഎസ് ഫെഡറൽ റിസർവ് സൂചിപ്പിച്ചതാണ് വിപണിയെ ബാധിച്ചത്. സെൻസെക്സ് 581 പോയിന്റ് നഷ്ടത്തിൽ 57,276ലിലും നിഫ്റ്റി 167 പോയിന്റ് താഴ്ന്ന് 17,110ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
എച്ച്സിഎൽ ടെക്, ടെക് മഹീന്ദ്ര, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നഷ്ടം നേരിട്ടു. ആക്സിസ് ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, സിപ്ള, കൊട്ടക് മഹീന്ദ്ര ബാങ്ക് തുടങ്ങിയ ഓഹരികൾ നേട്ടമുണ്ടാക്കി.
പൊതുമേഖല ബാങ്ക് സൂചിക അഞ്ച് ശതമാനത്തോളം ഉയർന്നു. ഓട്ടോ, ബാങ്ക് സൂചികകളും 1 ശതമാനം നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എഫ്എംസിജി, റിയാൽറ്റി, ഫാർമ, ഐടി സൂചികകൾ 1 മുതൽ 3 ശതമാനം വരെ താഴ്ന്നു. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 1.2 ശതമാനം നഷ്ടത്തിലാണ് ക്ളോസ് ചെയ്തത്.
Read Also: ലോകായുക്ത വിഷയത്തിൽ പ്രതിപക്ഷ വാദങ്ങളെ തള്ളി മന്ത്രി പി രാജീവ്