കണ്ണൂർ: മൂന്ന് ദിവസമായി കാണാതായ കൂട്ടുകാരനെ കണ്ടപ്പോൾ പെൺമയിൽ അവന്റെ അടുത്തേക്ക് പറന്നെത്തി. കൂട്ടുകാരിയെ വീണ്ടും കണ്ടപ്പോൾ ആൺമയിൽ സന്തോഷംകൊണ്ട് പീലിവിടർത്താൻ ശ്രമിച്ചെങ്കിലും കാലിലേറ്റ പരിക്ക് അവനെ അതിൽ നിന്നും തടഞ്ഞു.
മൂന്നുദിവസം മുൻപാണ് ഇരിട്ടിക്ക് അടുത്തുള്ള മുക്കട്ടിയിൽ പരിക്കേറ്റ നിലയിൽ ആൺമയിലിനെ നാട്ടുകാർ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ സഹായത്തോടെ മയിലിനെ പിടികൂടി ഇരിട്ടിയിലെ ആശുപത്രിയിൽ എത്തിച്ച് ചികിൽസ നൽകിയശേഷം വനംവകുപ്പ് ഓഫിസിൽ പരിചരിച്ചു. ഇതിനിടയിലാണ് ഇരിട്ടി ചാവറ മേഖലയിൽ ആൺമയിലിനെ തേടി പെൺമയിൽ അലയുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.
പ്രത്യേക ശബ്ദം ഉണ്ടാക്കിയായിരുന്നു പെൺമയിൽ ആൺമയിലിനെ തേടി അലഞ്ഞത്. നാട്ടുകാരാണ് ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചത്. തുടർന്ന് ഇരിട്ടി ഫോറസ്റ്റ് ഓഫിസർ കെ ജിജിലിന്റെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഓട്ടോറിക്ഷയിൽ ആൺമയിലിനെ ഇവിടെ എത്തിക്കുകയായിരുന്നു.
ഇണയെ കണ്ടതോടെ പെൺമയിൽ ആൺമയിലിനടുത്ത് പറന്നെത്തി. മൂന്നുദിവസം പിരിഞ്ഞു നിൽക്കേണ്ടി വന്നതിന്റെ സങ്കടത്തിനും അടുത്തു കിട്ടിയപ്പോഴുണ്ടായ സ്നേഹ പ്രകടനങ്ങൾക്കും നാട്ടുകാരും വനംവകുപ്പ് ജീവനക്കാരും സാക്ഷിയായി.
ആൺമയിലിനെ കാണാതെ പെൺമയിൽ അലഞ്ഞുനടക്കുന്ന കാഴ്ച ഏവരെയും വിഷമിപ്പിച്ചിരുന്നു. മയിലുകളുടെ പുനഃസമാഗമം വനംവകപ്പ് ഉദ്യോഗസ്ഥർക്കും കണ്ടുനിന്നവർക്കും ഏറെ സന്തോഷം പകരുന്ന ഒന്നായിരുന്നു.
Most Read: കള്ളന്റെ വക വീട്ടുടമക്ക് 15,000 രൂപ നഷ്ടപരിഹാരം; അമ്പരന്ന് പോലീസ്