ന്യൂ ഡെൽഹി: കോവിഡിനെ പ്രതിരോധിക്കാൻ ആയുർവേദ-യോഗ ചികിൽസാ രീതികൾ അടിസ്‌ഥാനമാക്കി മാർഗരേഖ പുറത്തിറക്കിയതിൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പ്രതിഷേധം അറിയിച്ചു. നടപടിയിൽ എതിർപ്പ് അറിയിച്ചു കൊണ്ട് കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹർഷവർദ്ധന് ഐഎംഎ കത്തയച്ചു.
ആയുഷ് ചികിൽസാ വിധികൾക്ക് ശാസ്‌ത്രീയ പിൻബലം കുറവാണെന്നും അതിനാൽ തന്നെ ഇത് കോവിഡ് രോഗത്തിനുള്ള മതിയായ ചികിൽസാ രീതിയാണെന്ന് അവകാശപ്പെടാൻ കഴിയുന്നതെല്ലെന്നും ഐഎംഎ കത്തിലൂടെ ചൂണ്ടിക്കാട്ടി.
ഇത്തരം രീതികളിലൂടെ കോവിഡിനെ പ്രതിരോധിക്കാൻ കഴിയുന്ന മരുന്നുകൾ സംബന്ധിച്ച് ഒരു പഠനവും നടന്നിട്ടിലെന്നും, അലോപ്പതിക്ക് പുറമേയുള്ള മറ്റേതെങ്കിലും ചികിൽസാ രീതിക്ക് കോവിഡിനെ പ്രതിരോധിക്കാൻ കഴിയുമെങ്കിൽ കോവിഡ് ചികിൽസ അവർക്ക് കൈമാറാൻ സർക്കാർ തയ്യാറുണ്ടോയെന്നും ഐഎംഎ ചോദിച്ചു.
Related News: കോവിഡിനെ ആയുർവേദം കൊണ്ട് തുരത്താം; പുതിയ മാർഗരേഖ പുറത്തിറക്കി
എന്നാൽ കോവിഡ് രോഗ ചികിൽസക്ക് അലോപ്പതിയുടെ ബദൽ അല്ല ഇതെന്നും അതിനൊപ്പം കൂട്ടിച്ചർക്കാവുന്ന മറ്റൊരു രീതി മാത്രമാണെന്നും ആയുഷ് മന്ത്രാലയം അറിയിച്ചു. കോവിഡിനെ പ്രതിരോധിക്കാൻ കൂട്ടിചേർക്കാവുന്ന രീതി മാത്രമാണ് കേന്ദ്രം പുറത്തിറക്കിയ മാർഗ്ഗരേഖയിൽ പുറത്തുവിട്ടതെന്നും ആയുഷ് മന്ത്രാലയം സെക്രട്ടറി രാജേഷ് കൊടെച പറഞ്ഞിരുന്നു.