കീവ്: രക്ഷാദൗത്യത്തിന്റെ ഭാഗമായി പുതിയ മാർഗ നിർദ്ദേശവുമായി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യക്കാരോട് പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് പോകാനാണ് ഇന്ത്യയുടെ നിർദ്ദേശം. ഇന്ത്യക്കാർ ഒരുമിച്ച് സംഘങ്ങളായി യാത്ര ചെയ്യണമെന്നും നിർദ്ദേശത്തിൽ പറയുന്നു.
കർഫ്യു പിൻവലിക്കുമ്പോൾ അടുത്തുള്ള റെയിൽവേ സ്‌റ്റേഷനുകൾ ഉപയോഗിക്കണം. ബാഗിൽ അവശ്യ വസ്‌തുക്കൾ മാത്രം കൊണ്ടുപോകുക. ശൈത്യകാല വസ്‌ത്രങ്ങളും കഴിയുന്നത്ര പണവും കരുതണം. യാത്രയ്‌ക്ക് അനുയോജ്യമായ സാഹചര്യമല്ലെങ്കിൽ പുറത്തിറങ്ങരുതെന്നും കാത്തിരിക്കണമെന്നും ഇന്ത്യൻ എംബസി നിർദേശിച്ചു.
ട്രെയിനുകളുടെ കുറിച്ചുള്ള വിവരങ്ങൾക്ക് ukrzaliznytsia എന്ന ടെലഗ്രാം ചാനൽ ഫോളോ ചെയ്യണം. കൂടുതൽ അതിർത്തികൾ തുറക്കാൻ അയൽ രാജ്യങ്ങളുമായി ചർച്ച നടത്തുന്നുണ്ടെന്നും എംബസി അറിയിച്ചു.
കീവിലെ സംഘർഷ മേഖലകളിൽ നിന്ന് പടിഞ്ഞാറൻ മേഖലയിലേക്ക് ഇന്ത്യക്കാർ പോകണമെന്നാണ് ഇന്ത്യൻ എംബസി നിർദ്ദേശിച്ചിരിക്കുന്നത്. ഇക്കാര്യം നിർബന്ധമായും ഇന്ത്യക്കാർ പാലിക്കണമെന്നും എംബസി അറിയിച്ചു.
കീവിൽ നിന്നുള്ള ട്രെയിൻ സർവീസ് സൗജന്യമായിരിക്കും. റെയിൽവേ സ്‌റ്റേഷനുകളിൽ ആദ്യം എത്തുന്നവർക്കാണ് മുൻഗണന. സർവീസുകൾ സംബന്ധിച്ച സമയവിവരങ്ങളും ഷെഡ്യൂളുകളും സ്‌റ്റേഷനിലുണ്ടാകും. ഈ അവസരം ഇന്ത്യക്കാർ നിർബന്ധമായും ഉപയോഗിക്കണമെന്നും എംബസി അറിയിച്ചു. ട്രെയിൻ സർവീസ് ഇന്ത്യക്കാർക്ക് വേണ്ടി മാത്രമുള്ളതാണോയെന്നത് വ്യക്‌തമല്ല.
അതേസമയം രക്ഷാദൗത്യത്തിന് യുക്രൈന്റെ സഹായം ലഭിക്കുന്നുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചിട്ടുണ്ട്. രക്ഷാ ദൗത്യത്തിന് മോൾഡോവയുടെ സഹായം ഇന്ത്യ അഭ്യർഥിച്ചിട്ടുണ്ട്. മോൾഡോവ വിദേശകാര്യ മന്ത്രിയെ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫോണിൽ ബന്ധപ്പെട്ടു. ഇന്ത്യക്കാർക്ക് മോൾഡോവൻ അതിർത്തിയിലൂടെ പ്രവേശിക്കാൻ അവസരം ഒരുക്കണമെന്ന് എസ് ജയശങ്കർ ആവശ്യപ്പെട്ടു. വിദേശകാര്യ മന്ത്രാലയ പ്രതിനിധികൾ നാളെ മോൾഡോവയിലെത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read: യൂട്യൂബ് നോക്കി ഫാർമസി വിദ്യാർഥികളുടെ ഓപ്പറേഷൻ; യുവാവ് രക്‌തം വാർന്ന് മരിച്ചു








































