വിജയവാഡ: യൂട്യൂബ് നോക്കി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്തുന്നതിനിടെ യുവാവിന് ദാരുണാന്ത്യം. ഫാർമസി വിദ്യാർഥികളുടെ സഹായത്തോടെ ലോഡ്‌ജ് റൂമിലാണ് യുവാവ് ശസ്‌ത്രക്രിയ നടത്തിയത്. വ്യാഴാഴ്‌ചയായിരുന്നു സംഭവം. ആന്ധ്രാപ്രദേശ് സ്വദേശി ശ്രീനാഥ് (28) ആണ് രക്‌തം വാർന്ന് മരിച്ചത്. നെല്ലൂരിലെ ലോഡ്‌ജിലാണ് ശ്രീനാഥിന്റെ മൃതദേഹം കണ്ടെത്തിയത്.
ശസ്‌ത്രക്രിയ നടത്തിയ നെല്ലൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർഥികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മസ്‍താൻ, ജീവ എന്നിവരാണ് അറസ്‌റ്റിലായത്. ഇരുവരും ബിഫാം വിദ്യാർഥികളാണ്. ലോഡ്‌ജിലെ ജീവനക്കാരനാണ് ശ്രീനാഥിന്റെ മൃതദേഹം ആദ്യം കണ്ടത്. ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരം പുറത്തായത്.
ദിവസവേതനത്തിൽ ഹൈദരാബാദിൽ ജോലി ചെയ്‌തിരുന്ന ശ്രീനാഥ് ഫേസ്‌ബുക്കിലൂടെയാണ് വിദ്യാർഥികളെ പരിചയപ്പെടുന്നത്. മുംബൈയിൽ പോയി ലിംഗമാറ്റ ശസ്‌ത്രക്രിയ നടത്താനിരുന്ന ശ്രീനാഥിനെ കുറഞ്ഞ ചെലവിൽ ശസ്‌ത്രക്രിയ നടത്തി തരാമെന്ന് പറഞ്ഞ് യുവാക്കൾ വിളിച്ചുവരുത്തുകയായിരുന്നു എന്നാണ് വിവരം.
അമിത രക്‌തസ്രാവവും അമിത മരുന്ന് ഉപയോഗവുമാണ് മരണകാരണമെന്ന് പോലീസ് അറിയിച്ചു. ശസ്‌ത്രക്രിയ നടത്തിയ മുറി വൃത്തിഹീനമായിരുന്നു എന്നും അന്വേഷണത്തിൽ വ്യക്‌തമായി. ശസ്‌ത്രക്രിയയെ കുറിച്ച് വിദഗ്‌ധമായി അറിയാവുന്ന ആരും തന്നെ ഇവരുടെ ഒപ്പം ഉണ്ടായിരുന്നില്ല. യൂട്യൂബ് മാത്രം ആശ്രയിച്ചാണ് ഇവർ ശസ്‌ത്രക്രിയ നടത്തിയതെന്നും പോലീസ് അറിയിച്ചു.
Most Read: റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈൻ