കീവ്: റഷ്യക്കെതിരെ അന്താരാഷ്‌ട്ര നീതിന്യായ കോടതിയില്‍ പരാതി നല്‍കി യുക്രൈന്‍. റഷ്യയുടെ സൈനിക നീക്കവും അധിനിവേശവും തടയണമെന്ന് ആവശ്യപ്പെട്ടാണ് ഹേഗിലെ അന്താരാഷ്‌ട്ര കോടതിയില്‍ യുക്രൈന്‍ പരാതി നല്‍കിയിരിക്കുന്നത്. യുക്രൈന്‍ പ്രസിഡണ്ട് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയാണ് ട്വിറ്ററിലൂടെ ഇക്കാര്യം വ്യക്‌തമാക്കിയത്.
അതേസമയം, ആക്രമണവും പ്രതിരോധവുമായി യുദ്ധം കലുഷിതമാകവേ യുക്രൈനുമായി ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ രംഗത്ത് വന്നു. ബെലാറസില്‍ വച്ച് ചര്‍ച്ച നടത്താമെന്നാണ് റഷ്യ അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബെലാറസില്‍ ചര്‍ച്ചക്കില്ലെന്ന് അറിയിച്ച യുക്രൈന്‍ പ്രസിഡണ്ട് സെലെൻസ്‌കി നാറ്റോ സഖ്യരാജ്യങ്ങളിലെ നഗരങ്ങളിൽ ചര്‍ച്ചയാകാമെന്ന് നിര്‍ദ്ദേശിച്ചു.
വാഴ്‌സ, ഇസ്‌താംബൂള്‍, ബൈകു എന്നിവിടങ്ങളില്‍ ചര്‍ച്ചയാകാമെന്നാണ് യുക്രൈന്‍ പ്രസിഡണ്ട് അറിയിച്ചിരിക്കുന്നത്. റഷ്യക്കൊപ്പം നില്‍ക്കുന്ന രാജ്യമാണ് ബെലാറസ്. ആവശ്യമെങ്കില്‍ ബെലാറസ് സൈന്യം റഷ്യന്‍ സൈന്യത്തിന് ഒപ്പം ചേരുമെന്ന് പ്രസിഡണ്ട് പ്രഖ്യാപിക്കുകയും ചെയ്‌തിരുന്നു. ഇത് കണക്കിലെടുത്താണ് വേദി മാറ്റണമെന്ന ആവശ്യം യുക്രൈൻ ഉന്നയിച്ചത്.
Read Also: അഴിമതി ആരോപണം; രണ്ട് പോലീസുകാർക്ക് സസ്‌പെൻഷൻ