എറണാകുളം: കിഴക്കമ്പലത്ത് സിപിഎം പ്രവർത്തകരുടെ ആക്രമണത്തെ തുടർന്ന് ആശുപത്രിയിൽ ചികിൽസയിലിരിക്കെ മരിച്ച ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് പുറത്ത്. തലയ്‌ക്കേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ തലയ്‌ക്ക് പിന്നിലായി രണ്ട് മുറിവുകൾ ഉണ്ടെന്നും, ശരീരത്തിന്റെ പല ഭാഗങ്ങളിലും മുറിവേറ്റ പാടുകൾ ഉണ്ടെന്നും റിപ്പോർട്ടിൽ വ്യക്‌തമാക്കുന്നുണ്ട്. ഒപ്പം തന്നെ നെഞ്ചിൽ രക്‌തസ്രാവം ഉണ്ടായതായും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.
അതേസമയം ദീപുവിന് കടുത്ത കരൾ രോഗം ഉണ്ടായിരുന്നെന്നും, അതാണ് മരണ കാരണമെന്നും വരുത്തി തീർക്കാൻ വലിയ ശ്രമങ്ങൾ നടന്നിരുന്നു. അതിന് പിന്നാലെയാണ് കോട്ടയത്ത് ദീപുവിന്റെ പോസ്‌റ്റുമോർട്ടം നടത്തണമെന്ന് ആവശ്യം ഉയർന്നത്. കഴിഞ്ഞ 12ആം തീയതിയാണ് കിഴക്കമ്പലത്ത് വിളക്കണയ്‌ക്കൽ സമരത്തിനിടെ ദീപുവിനെ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. പിന്നാലെ ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
ദീപുവിനെ മർദ്ദിച്ച സംഭവത്തിൽ ഇതുവരെ 4 സിപിഎം പ്രവർത്തകരെയാണ് അറസ്‌റ്റ് ചെയ്‌തത്. ഇവർക്കെതിരെ കൊലപാതക കുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. അതേസമയം ദീപുവിന്റെ കൊലപാതകത്തിൽ സിബിഐ അന്വേഷണം വേണമെന്ന നിലപാടിലാണ് ട്വന്റി ട്വന്റി പ്രവർത്തകർ.
Read also: സ്വന്തം തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി; മണിപ്പൂരിൽ പോലീസ് ഉദ്യോഗസ്‌ഥൻ മരിച്ചു