കൊച്ചി: മീഡിയ വൺ ചാനലിന്റെ സംപ്രേഷണ വിലക്ക് ശരിവച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെക്കുകയായിരുന്നു.
ചാനല്‍ ഉടമകളായ മാധ്യമം ബ്രോഡ്കാസ്റ്റിംഗ് ലിമിറ്റഡും ചാനല്‍ എഡിറ്റര്‍ പ്രമോദ് രാമനും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് കേന്ദ്ര സർക്കാർ നടപടി ശരിവച്ച സിംഗിൾ ബെഞ്ച് ഉത്തരവിന് എതിരെ അപ്പീല്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബഞ്ചാണ് അപ്പീൽ തള്ളിയത്.
ചാനലിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന് ദുഷ്യന്ത് ദവെയായിരുന്നു ഹാജരായത്. ഭരണഘടനാപരമായ പ്രശ്നമാണ് മീഡിയ വണ്‍ ഉന്നയിച്ചതെന്ന് അഭിഭാഷകന് ദുഷ്യന്ത് ദവെ വാദിച്ചു.
കേന്ദ്ര സര്‍ക്കാരിന് വേണ്ടി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി. സംപ്രേഷണം വിലക്കിയ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിനെതിരെ ചാനല്‍ സിംഗിള്‍ ബെഞ്ചിനെ സമീപിച്ചിരുന്നു. ഈ ഹരജി തള്ളിയതിനെതിരെ ഡിവിഷന് ബെഞ്ചില്‍ റിട്ട് ഹരജി സമര്‍പ്പിച്ചിരുന്നു. ഈ റിട്ട് ഹരജിയിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ചാനല്‍ ഉടമകള്‍ അറിയിച്ചു.
Most Read: പൊൻമുടി, കല്ലാർ, മങ്കയം ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്ച മുതൽ ഓൺലൈൻ ടിക്കറ്റ്







































