ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി പഞ്ചാബ് മുൻ മുഖ്യമന്ത്രിയും പഞ്ചാബ് ലോക് കോൺഗ്രസ് നേതാവുമായ ക്യാപ്റ്റൻ അമരീന്ദർ സിംഗ്. ആഭ്യന്തര മന്ത്രിയുടെ വസതിയിൽ വച്ചായിരുന്നു കൂടിക്കാഴ്ച. അമിത് ഷായുമായി പഞ്ചാബിനെ കുറിച്ച് പൊതു ചർച്ച നടത്തിയിട്ടുണ്ടെന്നും, യോഗത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമില്ലെന്നും ആയിരുന്നു അമരീന്ദർ സിംഗിന്റെ പ്രതികരണം.
തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് എത്ര സീറ്റുകൾ നേടാനാകുമെന്ന് ചോദിച്ചപ്പോൾ, താൻ ഒരു പണ്ഡിറ്റല്ല എന്നായിരുന്നു അമരീന്ദർ സിംഗിന്റെ മറുപടി. ഫലം പ്രവചിക്കാൻ കഴിയുന്ന തരത്തിലുള്ള ആളല്ല താൻ. ബിജെപിയും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും, എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് നോക്കാമെന്നും അമരീന്ദർ സിംഗ് പറഞ്ഞു.
ഫലം വരാനിരിക്കുന്നതേയുള്ളൂ. പഞ്ചാബിന്റെ താൽപര്യങ്ങൾ സംബന്ധിച്ച് ചർച്ച നടന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം വിശദമായ ചർച്ച നടത്തും. ഈ യോഗത്തിൽ അതിനെ കുറിച്ച് ചർച്ച നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാർച്ച് 10നാണ് സംസ്ഥാനത്തെ വോട്ടെണ്ണൽ. നിയമസഭയിലെ 117 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ചതുർഭുജമാണ് ഇത്തവണ പഞ്ചാബിന്റെ മൽസരം. ആം ആദ്മി പാർട്ടി, ശിരോമണി അകാലിദൾ, ബിഎസ്പി എന്നിവയുടെ സഖ്യവും അമരീന്ദർ സിംഗിന്റെ പഞ്ചാബ് ലോക് കോൺഗ്രസ്, ബിജെപി സഖ്യവും കോൺഗ്രസിന് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്.
Most Read: ലോകത്തിൽ ഏറ്റവുമധികം സ്റ്റാർട്ടപ്പുകളുള്ള ഇടമായി കേരളം മാറണം; മന്ത്രി സജി ചെറിയാൻ