ബെംഗളൂരു: സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്‌ഡിപിഐ), പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ (പിഎഫ്ഐ) എന്നീ സംഘടനകളെ നിരോധിക്കണമെന്ന് കോണ്‍ഗ്രസ് കര്‍ണാടക ഘടകം. ഇക്കാര്യമാവശ്യപ്പെട്ട് കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എമാര്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയെ കണ്ട് നിവേദനം കൈമാറി.
കര്‍ണാടകയില്‍ ഇപ്പോൾ അരങ്ങേറുന്ന ഹിജാബ്, ഹലാല്‍ പ്രതിഷേധങ്ങള്‍ക്ക് പിന്നില്‍ എസ്‌ഡിപിഐ, പിഎഫ്ഐ എന്നിവരാണെന്ന് എംഎൽഎമാർ നിവേദനത്തില്‍ ആരോപിക്കുന്നു. കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്ക് പുറമെ കര്‍ണാടക ലെജിസ്ളേറ്റീവ് കൗണ്‍സിലിലെ കോണ്‍ഗ്രസ് അംഗങ്ങളും എംഎല്‍എമാര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടിരുന്നു.
നേരത്തെ ഹിജാബ് വിഷയത്തിന് പിന്നിൽ പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ഥി സംഘടനയായ ക്യാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സിഎഫ്ഐ) ആണെന്ന് വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ആരോപിച്ചിരുന്നു.
അതേസമയം കര്‍ണാടകയിലെ ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഇരു സംഘടനകളെയും നിരോധിക്കണമെന്നാവശ്യപ്പെട്ട് നേരത്തെ തന്നെ മുറവിളി തുടങ്ങിയിരുന്നു. എന്നാല്‍ എസ്‌ഡിപിഐയെയും പിഎഫ്ഐയെയും ഉടന്‍ നിരോധിക്കാന്‍ പദ്ധതിയില്ലെന്നായിരുന്നു കര്‍ണാടക ആഭ്യന്ത്ര മന്ത്രി അരഗ ജ്‌ഞാനേന്ദ്ര മൂന്നാഴ്‌ച മുമ്പ് വ്യക്‌തമാക്കിയത്.
ഇരു സംഘടനകളെയും നിരോധിക്കാന്‍ സംസ്‌ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാറിനോടാവശ്യപ്പെടില്ല എന്നായിരുന്നു ജ്ഞാനേന്ദ്ര അറിയിച്ചത്. ‘പോപ്പുലര്‍ ഫ്രണ്ടിനെയും എസ്‌ഡിപിഐഐയെയും നിരോധിക്കാനുള്ള നീക്കത്തിലാണ് കേന്ദ്ര സര്‍ക്കാര്‍. പല സംസ്‌ഥാനങ്ങളിലും പിഎഫ്ഐയെ നിരോധിച്ചിട്ടുണ്ട്. എന്നാല്‍ എസ്‌ഡിപിഐ ഒരു രാഷ്‌ട്രീയ സംഘടന ആയതിനാല്‍ അതിനെ നിരോധിക്കാന്‍ ചില നടപടി ക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. സംസ്‌ഥാത്തെ ഇരുസംഘടനകളുടെയും പ്രവര്‍ത്തനത്തെ കുറിച്ച് കേന്ദ്രത്തിന് റിപ്പോര്‍ട് നല്‍കാനുള്ള ഒരുക്കത്തിലാണ് കര്‍ണാടക സര്‍ക്കാര്‍,’ എന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഫെബ്രുവരിയില്‍ ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഇരുസംഘടനകളെയും നിരോധിക്കാനുള്ള ആവശ്യം കൂടുതൽ ശക്‌തമായത്.
Most Read: ജനം തെരുവിൽ; ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചു