കൊളംബോ: ശ്രീലങ്കയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ച് പ്രസിഡണ്ട് ഗോതബയ രജപക്‌സെ. പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയതിന് പിന്നാലെയാണ് സർക്കാർ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചത്. പ്രസിഡണ്ടിന്റെ രാജി ആവശ്യപ്പെട്ട് പ്രക്ഷോഭം കൂടുതൽ ശക്‌തമാകുന്നതിനിടെയാണ് സർക്കാരിന്റെ നീക്കം.
നേരത്തെ പ്രസിഡണ്ടിന്റെ ഔദ്യോഗിക വസതിക്ക് മുന്നിലെ പ്രക്ഷോഭം സംഘർഷത്തിൽ കലാശിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ പ്രക്ഷോഭം കനക്കുകുകയാണ്.
കൊളംബോയിലെ സ്വാതന്ത്ര്യ സമര സ്‌മാരകത്തിൽ നാളെ നടക്കുന്ന പ്രക്ഷോഭത്തിന്റെ ഭാഗമാകാൻ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്ന് പ്രതിഷേധ മാർച്ചുകൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. പ്രക്ഷോഭത്തെ നേരിടാൻ നഗരത്തിൽ സർക്കാർ ആദ്യം നിരോധനാജ്‌ഞ പ്രഖ്യാപിക്കുകയും നിയമം കൈയിലെടുക്കുന്നവർക്ക് എതിരെ കടുത്ത നടപടി ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്‌തിരുന്നു. ഇതിന് പിന്നാലെയാണ് അടിയന്തരാവസ്‌ഥ പ്രഖ്യാപനം.
സ്വാതന്ത്ര്യം നേടിയതിന് ശേഷമുള്ള ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് ശ്രീലങ്ക അഭിമുഖീകരിക്കുന്നത്. 2020 മാർച്ചിൽ തുടങ്ങിയ പ്രതിസന്ധി 2021 നവംബറോടെ രൂക്ഷമായി. വിദേശനാണ്യ ശേഖരത്തിന്റെ കുറവാണ് ലങ്കയെ വലക്കുന്നത്. ഭക്ഷ്യോൽപന്നങ്ങൾ, ഇന്ധനം, മരുന്ന് തുടങ്ങി അടിസ്‌ഥാന കാര്യങ്ങളടക്കം ഒന്നിനും പണമില്ലാത്ത നിലയാണ്. നിരവധി പേരാണ് രാജ്യത്ത് നിന്ന് പലായനം ചെയ്യാൻ ശ്രമിക്കുന്നത്.
Most Read: പതിവ് തെറ്റിയില്ല; രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു