ന്യൂഡെൽഹി: പതിവ് മുടക്കാതെ രാജ്യത്ത് ഇന്ധനവില ഇന്ന് വീണ്ടും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. അർധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വന്നു. നിലവിൽ കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 112.16 രൂപയും ഡീസലിന് 99.13 രൂപയുമായി.
ഒരിടവേളക്ക് ശേഷമാണ് രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില അടിക്കടിവെച്ചു ഉയരുന്നത്. വ്യാഴാഴ്‌ച പെട്രോളിന് 88 പൈസയും ഡീസലിന് 85 പൈസയും വർധിച്ചിരുന്നു. 137 ദിവസത്തെ ഇടവേളയ്‌ക്ക് ശേഷം ഇന്ധനവില പരിഷ്‌കരണം മാർച്ചിലാണ് പുനരാരംഭിച്ചത്. മാർച്ച് 22 മുതൽ 31 വരെയുള്ള 10 ദിവസങ്ങളിൽ ഒൻപത് തവണയും പെട്രോൾ, ഡീസൽ വില കൂടി.
എല്ലാ ദിവസവും വില പുതുക്കി നിശ്‌ചയിക്കാനുള്ള അവകാശം ഇപ്പോൾ കമ്പനികൾക്കാണ്. അഞ്ചു സംസ്‌ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെ തുടർന്ന് നാല് മാസം ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും ഒരാഴ്‌ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ചു തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.
Most Read: മോദിയുമായി കൂടിക്കാഴ്‌ച നടത്തി ലവ്‌റോവ്; യുക്രൈൻ അധിനിവേശം ചർച്ചയായി