ന്യൂഡെൽഹി: റഷ്യൻ വിരുദ്ധ നിലപാട് സ്വീകരിക്കാൻ രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് സമ്മർദ്ദം ശക്‌തമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്‌ച നടത്തി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലവ്‌റോവ്. നാൽപത് മിനിറ്റോളം കൂടിക്കാഴ്‌ച നീണ്ടു.
യുക്രൈനിലെ സാഹചര്യം ലവ്‌റോവ് പ്രധാനമന്ത്രിയോട് വിശദീകരിച്ചു. യുക്രൈനെതിരായ അക്രമങ്ങൾ അവസാനിപ്പിക്കണമെന്ന് മോദി ലവ്‌റോവിനോട് അഭ്യർഥിച്ചു. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ ഇന്ത്യ സന്ദർശിച്ച മറ്റൊരു രാജ്യത്തിന്റെ മന്ത്രിമാരുമായും മോദി കൂടിക്കാഴ്‌ച നടത്തിയിരുന്നില്ല. ഇതിനിടെയാണ് ലവ്‌റോവുമായുള്ള ചർച്ച നടന്നത്.
മോദിയും റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിനും തമ്മിൽ നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു സന്ദേശം അറിയിക്കാൻ ആഗ്രഹിക്കുന്നുണ്ടെന്നും ലവ്‌റോവ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെ അറിയിച്ചിരുന്നു. തുടർന്നാണ് വൈകിട്ട് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തിയത്.
റഷ്യയിൽ നിന്ന് കുറഞ്ഞ വിലക്ക് എണ്ണ ഇറക്കുമതി ചെയ്യുന്നതിനെതിരെ രാജ്യാന്തര തലത്തിൽ ഇന്ത്യക്ക് മേൽ കടുത്ത സമ്മർദ്ദമുണ്ട്. യുക്രൈൻ ആക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ റഷ്യക്കെതിരായ ഉപരോധം മറികടക്കാൻ രാജ്യങ്ങൾ ശ്രമിച്ചാൽ പ്രത്യാഘാതം ഉണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നൽകിയിരുന്നു.
Most Read: വധഗൂഢാലോചന; ദിലീപിന്റെ കാർ കസ്‌റ്റഡിയിലെടുത്ത് ക്രൈം ബ്രാഞ്ച്