കീവ്: റഷ്യൻ അധിനിവേശത്തിൽ ദുരന്ത നഗരമായി യുക്രൈൻ തലസ്ഥാനമായ കീവ്. മുന്നൂറോളം മൃതദേഹങ്ങളാണ് കീവിലെ ബുച്ചയിൽ നിന്ന് മാത്രം കണ്ടെത്തിയത്. റഷ്യൻ സൈന്യത്തിൽ നിന്ന് യുക്രൈൻ സൈന്യം കീവിന്റെ പല പ്രദേശങ്ങളും പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നഗരത്തിലെ വഴിയോരങ്ങളിലും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നത് കണ്ടെത്തിയത്.
നിരത്തുകളിൽ കിടന്നിരുന്ന 280 മൃതദേഹങ്ങൾ ശ്മശാനത്തിൽ കൂട്ടിയിട്ട് കത്തിച്ചതായി മേയർ അനറ്റൊലി ഫെഡറിക് പറഞ്ഞതായി എഎഫ്പി റിപ്പോർട് ചെയ്യുന്നു. വൻ തോതിലുള്ള നാശനഷ്ടങ്ങൾക്ക് പുറമേ നഗരം ശവശരീരങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണെന്നും മേയർ പറഞ്ഞു.
കുറഞ്ഞത് സാധാരണക്കാരുടെ വേഷത്തിലുള്ള 20 പുരുഷൻമാരുടെ മൃതദേഹങ്ങൾ ബുച്ചയിലെ ഒരു നിരത്തിൽ നിന്ന് മാത്രമായി കണ്ടെത്തിയിരുന്നു. മരിച്ചുകിടന്നവരിൽ പലർക്കും പിന്നിൽ നിന്നാണ് വെടിയേറ്റിരുന്നത്. ഓടിരക്ഷപെടാനുള്ള ശ്രമത്തിനിടെ സാധാരണക്കാർക്ക് നേരെ റഷ്യൻ സൈന്യം തുരുതുരാ വെടിയുതിർത്തതായിരിക്കാം എന്നാണ് റിപ്പോർട്. കണ്ടെടുത്ത മൃതദേഹങ്ങളിൽ പുരുഷൻമാരും സ്ത്രീകളും ഉൾപ്പെടുന്നുവെന്നും ഇതിൽ 14 വയസുള്ള കുട്ടിയുടെ മൃതദേഹവും കണ്ടെത്തിയിട്ടുണ്ടെന്നും മേയർ അറിയിച്ചു.
തങ്ങളുടെ പക്കൽ ആയുധങ്ങളൊന്നും ഇല്ല എന്നറിയിക്കാൻ പലരും കയ്യിൽ വെളുത്ത തുണി ചുറ്റിയിരുന്നു എന്നും അദ്ദേഹം പറയുന്നു. നഗരം തകർന്ന് തരിപ്പണമായ അവസ്ഥയിലാണുള്ളത്. പല വീടുകളും തിരിച്ചറിയാനാകാത്ത വിധം നിലംപൊത്തി. ഇതാണ് റഷ്യൻ അധിനിവേശത്തിന്റെ അനന്തര ഫലമെന്നും യുദ്ധത്തിൽ എത്ര ജീവൻ നഷ്ടപ്പെട്ടു എന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും മേയർ പറഞ്ഞു.
Most Read: ശ്രീലങ്കൻ സർക്കാർ രാജിവെക്കും വരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷം