കൊളംബോ: ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജി വെക്കുംവരെ പ്രതിഷേധം തുടരുമെന്ന് ശ്രീലങ്കന്‍ പ്രതിപക്ഷ നേതാവ് സജിത്ത് പ്രേമദാസ. ഈ സര്‍ക്കാര്‍ രാജിവെച്ചാല്‍ സാമ്പത്തിക മേഖല തിരിച്ചുവരുമെന്ന് അദ്ദേഹം പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിക്കെതിരായ ജനകീയ പ്രതിഷേധത്തിന്റെ പശ്‌ചാത്തലത്തില്‍ പ്രഖ്യാപിച്ച കര്‍ഫ്യു ശ്രീലങ്കയില്‍ തുടരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ശ്രീലങ്കയില്‍ കുടുംബാധിപത്യമാണ് നിലനില്‍ക്കുന്നത്. അന്താരാഷ്‌ട്ര സമൂഹം ശ്രീലങ്കന്‍ ജനതയുടെ വികാരം ഉള്‍ക്കൊണ്ട് പ്രവര്‍ത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിലെ ജനകീയ പ്രതിഷേധത്തെ തടയാന്‍ കർഫ്യു പ്രഖ്യാപിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നും ജനവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ജനങ്ങളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി അവസാനം വരെ പോരാടുമെന്നും ജനങ്ങളുടെ വികാരം ഭരണകൂടം ഉള്‍ക്കൊള്ളണമെന്നും സജിത്ത് പ്രേമദാസ കൂട്ടിച്ചേര്‍ത്തു.
ഇതിനിടെ കര്‍ഫ്യു ലംഘിച്ച് സ്വാതന്ത്ര്യസമര സ്‌മാരകത്തിലേക്ക് മാര്‍ച്ച് നടത്താനുള്ള പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ ശ്രമം പൊലീസ് തടഞ്ഞിരുന്നു. കൊളംബോയിലടക്കം നഗരാതിര്‍ത്തികള്‍ അടച്ചിരിക്കുകയാണ്. പ്രതിഷേധം തടയാന്‍ രാജ്യത്തെ എല്ലാ സാമൂഹിക മാദ്ധ്യമങ്ങള്‍ക്കും സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.
ഫേസ്‌ബുക്ക്, ട്വിറ്റര്‍, വാട്‌സ്‌ആപ്പ്, യൂട്യൂബ്, സ്‌നാപ് ചാറ്റ്, ഇന്‍സ്‌റ്റഗ്രാം എന്നിവയുള്‍പ്പടെ പന്ത്രണ്ടോളം സമൂഹിക മാദ്ധ്യമങ്ങള്‍ക്കാണ് വിലക്ക്. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാനാണ് മാദ്ധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. കൊളംബോയില്‍ പ്രതിഷേധ സമരം നടത്തിയ 700ഓളം പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തു.
Most Read: കൊള്ളസംഘത്തെ കീഴടക്കി 18കാരി; രക്ഷിച്ചത് സ്വന്തം ജീവനൊപ്പം സഹോദരിയുടെ ജീവനും