ന്യൂഡെൽഹി: കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തിന് എതിരായ ഹരജിയിൽ ഗവർണർക്കും സംസ്ഥാന സര്‍ക്കാരിനും കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഗോപിനാഥ് രവീന്ദ്രനും നോട്ടീസ് അയച്ച് സുപ്രീം കോടതി. സർവകലാശാലയുടെ ചാൻസിലർ എന്ന നിലയിലാണ് ഗവർണർക്ക് നോട്ടീസ് അയച്ചത്. ഹർജിയിൽ ഒന്നാം എതിർകക്ഷിയാണ് ഗവർണർ.
ഡോ. ഗോപിനാഥ് രവീന്ദ്രനെ വൈസ് ചാൻസലറായി പുനർ നിയമിച്ച നടപടി ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് നടപടി. പുനർനിയമനം ശരിവച്ച ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കണ്ണൂർ സർവകലാശാല സെനറ്റ് അംഗം ഡോ. പ്രേമചന്ദ്രൻ കീഴോത്ത്, അക്കാദമിക് കൗൺസിൽ അംഗം ഡോ. ഷിനോ പി ജോസ് എന്നിവരാണ് സുപ്രീം കോടതിയെ സമീപിച്ചത്.
കണ്ണൂർ സർവകലാശാല ആക്ടിന്റെ സെക്ഷൻ പത്തിന്റെയും ഏഴിന്റെയും ലംഘനം വഴിയാണ് പുനർനിയമനം നടത്തിയതെന്ന് ഹരജിക്കാർ കോടതിയിൽ വാദിച്ചു. നോട്ടീസിന് മറുപടി നൽകാൻ കോടതി സമയപരിധി വച്ചിട്ടില്ല.
വിസിയെ നീക്കാൻ നിർദ്ദേശിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം ഹൈക്കോടതി സിംഗിൾ ബെഞ്ചും, ഡിവിഷൻ ബെഞ്ചും നേരത്തെ തള്ളിയിരുന്നു. പ്രായപരിധി അടക്കമുള്ള വിഷയങ്ങൾ നിലനിൽക്കുന്നതല്ല എന്നായിരുന്നു ഹൈക്കോടതിയുടെ നീരീക്ഷണം. പുനർനിയമനം ചട്ടപ്രകാരമാണെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Most Read: ഒരു മുസ്ലിം പ്രധാനമന്ത്രിയായാൽ…; വിദ്വേഷ പ്രസംഗവുമായി യതി നരസിംഹാനന്ദ