കൊച്ചി: സിപിഎം സെമിനാറില്‍ കുറച്ചുപേര്‍ കൂടിയിരുന്നാല്‍ നരേന്ദ്ര മോദിയുടെ മൂക്ക് തെറിക്കില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്‌റ്റാലിനും പിണറായി വിജയനും തമ്മിലുള്ള കൂടിക്കാഴ്‌ചയെ പരിഹസിച്ചാണ് അദ്ദേഹം രംഗത്തെത്തിയത്. ഈ കൂടിക്കാഴ്‌ചയിൽ ഇരുവർക്കും മുല്ലപ്പെരിയാറിലെ ആശങ്ക കൂടി ചര്‍ച്ച ചെയ്യാമായിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.
നരേന്ദ്ര മോദിയെ ചീത്ത വിളിക്കാന്‍ രണ്ട് സംസ്‌ഥാനങ്ങളുടെ ഖജനാവില്‍ നിന്ന് ഇത്രയും പണം ചിലവാക്കി സെമിനാര്‍ നടത്തുകയാണ് ചെയ്‌തത്. ആ സമയത്ത്, മുല്ലപ്പെരിയാര്‍ അണക്കെട്ടിന് താഴെ താമസിക്കുന്ന മനുഷ്യരുടെ ആശങ്ക കൂടി പരിഹരിക്കാമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തമിഴ്‌നാട് മുഖ്യമന്ത്രിയോട് പിണറായി വിജയന്‍ ഇക്കാര്യം പറയാൻ ശ്രമിച്ചില്ലെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.
കെ-റെയില്‍ നടക്കാത്ത പദ്ധതിയാണ്. നടക്കാത്ത പദ്ധതിക്കാണ് ആളെ കുടിയിറക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നിലപാട് ഹൈക്കോടതിയില്‍ പറഞ്ഞതാണെന്നും വി മുരളീധരന്‍ പറഞ്ഞു. വാളയാര്‍ അതിര്‍ത്തി കടന്നാല്‍ എല്ലാവരും ഒന്നാണെന്നും, അതിനാല്‍ കണ്ണൂരില്‍ സിപിഎം സെമിനാറില്‍ പോയതിന് കെവി തോമസിനെ കോണ്‍ഗ്രസ് പഴിക്കുന്നത് എന്തിനാണെന്നും വി മുരളീധരൻ പരിഹസിച്ചു.
Read Also: കമ്യൂണിസ്‌റ്റ് പ്രസ്‌ഥാനത്തിന് തീരാനഷ്‌ടം; എംസി ജോസഫൈന്റെ വിയോഗത്തിൽ ജയരാജൻ