പാലക്കാട്: ആർഎസ്‌എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടുപേർ കൂടി പിടിയിൽ. ഗൂഢാലോചനയിൽ പങ്കെടുത്ത രണ്ടുപേരെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇവരുടെ അറസ്‌റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് പോലീസ് അറിയിച്ചു. ഇതിനിടെ അക്രമികൾ സഞ്ചരിച്ച വാഹനങ്ങൾ കണ്ടെത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്. ആയുധങ്ങൾ എത്തിച്ച ഓട്ടോറിക്ഷ ഉൾപ്പെടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്.
ശ്രീനിവാസന്റെ കൊലപാതകത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. പ്രതികളെ കുറിച്ച് കൃത്യമായ സൂചന ലഭിച്ചെന്ന് പോലീസ് നേരത്തെ വ്യക്‌തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌ത നാല് പ്രതികളുടെ അറസ്‌റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതികളെ കസ്‌റ്റഡിയിൽ വിട്ടുകിട്ടണമെന്ന് പോലീസ് കോടതിയിൽ ആവശ്യപ്പെടും.
ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് പറയുന്നത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറുപേർക്ക് പുറമേ മറ്റ് നാലുപേർ കൂടി സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്നു. ശ്രീനിവാസനെ കൊല്ലാനെത്തിയ ആറംഗ സംഘത്തിന് നേരെ എന്തെങ്കിലും പ്രത്യാക്രമണം ഉണ്ടായാലോ പദ്ധതി പാളിയാലോ അത് നേരിടാൻ വേണ്ടിയാണ് ഈ നാലംഗ സംഘത്തെ നിയോഗിച്ചിരുന്നത്.
കൊലപാതകത്തിന് ശേഷം പ്രതികളിൽ ചിലർ ജില്ലാ ആശുപത്രി പരിസരത്തേക്ക് തിരിച്ചെത്തിയതായും പോലീസ് കണ്ടെത്തി. നിലവിൽ കസ്‌റ്റഡിയിലുള്ളവരെല്ലാം കൊലയാളി സംഘത്തിനൊപ്പം പോയവരാണെന്നാണ് സൂചന. അതേസമയം, കേസിലെ മുഖ്യപ്രതികളെല്ലാം ഇപ്പോഴും ഒളിവിലാണ്. ഇവരെ പിടികൂടാനായി പോപ്പുലർ ഫ്രണ്ടിന്റെ ശക്‌തി കേന്ദ്രങ്ങളിലടക്കം പോലീസ് തിരച്ചിൽ തുടരുകയാണ്.
Most Read: മോചനം കാത്ത് നിമിഷ പ്രിയ; ദയാധനമായി ആവശ്യപ്പെടുന്നത് 50 മില്യൺ റിയാൽ