ന്യൂഡെൽഹി: രാജ്യത്തെ പ്രമുഖ ഇവി കമ്പനിയായ ഒലയുടെ മൊത്തം ഉൽപാദനം 50,000 യൂണിറ്റ് കടന്നതായി റിപ്പോർട്. ഏതാനും മാസങ്ങൾക്കുള്ളിൽ പ്രതിദിനം 2000 സ്കൂട്ടറുകളായി നിർമാണം വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. പ്രതിവർഷം 15 ലക്ഷം യൂണിറ്റാണ് ഇപ്പോഴത്തെ ഉൽപാദനശേഷി. പൂർണ ശേഷിയിൽ പ്രതിവർഷം 1 കോടി യൂണിറ്റ് സ്കൂട്ടറുകൾ നിർമിക്കാനും ബ്രാൻഡിന് സാധിക്കും.
നിലവിൽ വിൽപനയുടെ കാര്യം നോക്കിയാൽ ഒലയാണ് ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഇലക്ട്രിക് സ്കൂട്ടർ ബ്രാൻഡ്. ഹീറോ ഇലക്ട്രിക്കിനു പിന്നിലായി ഈ നേട്ടം കരസ്ഥമാക്കാൻ ഒലയ്ക്ക് അധികകാലം വേണ്ടിവന്നില്ല എന്നതാണ് ശ്രദ്ധേയമായ കാര്യം. 2022 മാർച്ചിൽ മാത്രം കമ്പനി 9000 യൂണിറ്റുകളിലധികം ഇലക്ട്രിക് സ്കൂട്ടറുകൾ വിതരണം ചെയ്തിരുന്നു.
നിലവിൽ പ്രതിദിനം 800 ഇലക്ട്രിക് സ്കൂട്ടറുകൾ നിർമിക്കുന്നുണ്ടെന്ന് കമ്പനി അടുത്തിടെ വ്യക്തമാക്കുകയും ചെയ്തിരുന്നു. നിലവിലെ പാർട്സ് വിതരണത്തിലെ പ്രതിസന്ധികൾ കാരണം ഉൽപാദനം വലിയതോതിൽ തടസപ്പെട്ടിരിക്കുന്നതായാണ് കമ്പനി അറിയിച്ചിരിക്കുന്നത്. എന്നാൽ അധികം വൈകാതെ തന്നെ ഉൽപാദനത്തിൽ പ്രതീക്ഷിച്ച നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
Read Also: കേരളത്തിൽ 5 ദിവസം കൂടി മഴയ്ക്ക് സാധ്യത