തിരുവനന്തപുരം: വൈദ്യുതി ബോർഡിലെ പ്രശ്നങ്ങൾക്ക് താൽകാലിക ആശ്വാസം. സ്ഥലം മാറ്റപ്പെട്ട ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കൾ നാളെ തിരികെ ജോലിയിൽ പ്രവേശിക്കും. തുടർ പ്രക്ഷോഭ പരിപാടികൾ താൽകാലികമായി നിർത്തിവെച്ചിരിക്കുകയാണ്. മെയ് അഞ്ചിന് നടത്തുന്ന ചർച്ചയിൽ പ്രശ്നങ്ങളെല്ലാം പരിഹരിക്കാമെന്ന് വൈദ്യുതി മന്ത്രി ഉറപ്പ് നൽകിയെന്ന് അസോസിയേഷൻ അവകാശപ്പെടുന്നു. അതുവരെ പ്രക്ഷോഭ പരിപാടികൾ നിർത്തിവെക്കാനാണ് തീരുമാനം.
സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായ സമരത്തിനെതിരെ കെസ്മ പ്രയോഗിക്കാമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവും അച്ചടക്ക നടപടിയിൽ വിട്ടുവീഴ്ചയില്ലെന്ന ചെയർമാന്റെ ഉറച്ച നിലപാടും ഓഫീസേഴ്സ് അസോസിയേഷന് തിരിച്ചടിയായി. എറണാകുളത്ത് വൈദ്യുതി മന്ത്രിയുമായി നടത്തിയേ കൂടിക്കാഴ്ചക്ക് ശേഷമാണ് അസോസിയേഷൻ നിലപാട് തിരുത്തിയത്.
ഓഫീസേഴ്സ് അസോസിയേഷൻ നേതാക്കളായ എംജി സുരേഷ് കുമാർ, കെ ഹരികുമാർ ജാസ്മിൻ ബാനു എന്നിവരുടെ സസ്പെൻഷൻ പിൻവലിക്കുന്നത് വരെ പിന്നോട്ടില്ലെന്ന പ്രഖ്യാപനം തിരുത്തി. നേതാക്കൾ സ്ഥലം മാറ്റം കിട്ടിയ ഓഫീസുകളിൽ നാളെ ജോലിയിൽ പ്രവേശിക്കും. സസ്പെൻഷനൊപ്പം കിട്ടിയ കുറ്റപത്രത്തിന് മറുപടിയും നൽകിയിട്ടുണ്ട്. സംഘടനാ പ്രവർത്തനങ്ങളുടെ ഭാഗമായി ചെയ്ത കാര്യങ്ങൾക്കാണ് നടപടി നേരിടേണ്ടി വന്നതിനും ജോലിയിൽ വീഴ്ച ഉണ്ടായിട്ടില്ലെന്നും മറുപടി നൽകിയിട്ടുണ്ട്.
Most Read: സുബൈർ കൊലക്കേസ്; രണ്ട് ആർഎസ്എസ് പ്രവർത്തകർ കൂടി അറസ്റ്റിൽ