തിരുവനന്തപുരം: അധികാര ദുർവിനിയോഗം നടത്തി ലക്ഷങ്ങൾ സമ്പാദിച്ച പരാതിയിൽ ഡിജിപി സുദേഷ് കുമാറിനെതിരെ അന്വേഷണത്തിന് ഒരുങ്ങി ആഭ്യന്തര വകുപ്പ്. വിജിലൻസ് മേധാവി സ്ഥാനത്ത് നിന്ന് നീക്കിയതിന് പിന്നാലെയാണ് ഡിജിപി സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
വിജിലൻസ് ഡയറക്ടർ ആയിരുന്ന സുദേഷ് കുമാറിനെ ഒരാഴ്ച മുമ്പാണ് ജയിൽ മേധാവി സ്ഥാനത്തേക്ക് മാറ്റിയത്. സുദേഷിനെതിരെ ഉയർന്ന ഗുരുതര ആരോപണങ്ങളിൽ അന്വേഷണം തുടങ്ങുന്നതിന് മുന്നോടിയാണ് വിജിലൻസ് ഡയറക്ടർ സ്ഥാനത്ത് നിന്നുള്ള മാറ്റം. അധികാര ദുർവിനിയോഗത്തിന്റെയും അനധികൃത സമ്പാദ്യത്തിന്റെയും പരാതികളാണ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.
തിരുവനന്തപുരത്തെ ജ്വല്ലറിയിൽ നിന്ന് സ്വർണം വാങ്ങി പണം നൽകിയില്ലെന്നും ഗതാഗത കമ്മീഷണർ ആയിരിക്കെ വൻതുക കൈക്കൂലി വാങ്ങിയെന്നതും ഉൾപ്പടെ ഒട്ടെറെ പരാതികളാണ് ഇദ്ദേഹത്തിനെതിരെ ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ചത്. തിരുവനന്തപുരത്തെ പ്രമുഖ ജ്വല്ലറിയിൽ നിന്ന് മകൾക്കൊപ്പം എത്തിയ സുദേഷ് ഏഴ് പവൻ സ്വർണം വാങ്ങി. 5 ശതമാനം ഡിസ്കൗണ്ട് നൽകാമെന്ന് ജ്വല്ലറി അറിയിച്ചപ്പോൾ ഉടമയെയും ജീവനക്കാരെയും ഭീഷണിപ്പെടുത്തി 95 ശതമാനം ഡിസ്കൗണ്ട് നേടി.
2016 ഒക്ടോബർ 28ന് കുടുംബസമേതം ചൈന സന്ദർശിച്ചു. യാത്രാ ചിലവായ 15 ലക്ഷത്തിലേറെ രൂപ സ്പോൺസർ ചെയ്തത് കോഴിക്കോടുകാരനായ ഖത്തറിലെ വ്യവസായിയായിരുന്നു. മറ്റു വിലപിടിപ്പുള്ള പാരിതോഷികങ്ങളും വ്യവസായിയിൽ നിന്ന് വാങ്ങി. ബിസിനസുകാരുടെ കൈയിൽ നിന്ന് പണം വാങ്ങി സർക്കാർ അനുമതി ഇല്ലാതെ ആറ് തവണ വിദേശ രാജ്യങ്ങൾ സന്ദർശിച്ചു.
ഗതാഗത കമ്മീഷണർ ആയിരിക്കെ നിയമനത്തിലും സ്ഥലം മാറ്റത്തിലും ഇടപെട്ട് ഇടനിലക്കാർ വഴി ലക്ഷങ്ങൾ കോഴ വാങ്ങി വിദേശത്തുള്ള മകന്റെ അക്കൗണ്ടിൽ നിക്ഷേപിച്ചു. തുടങ്ങിയവയാണ് സുദേഷ് കുമാറിനെതിരെ ആഭ്യന്തരവകുപ്പിന് ലഭിച്ച പരാതികൾ. പരാതികളുടെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ആഭ്യന്തര വകുപ്പിന്റെ ശുപാർശ. പരാതിയിൽ മുഖ്യമന്ത്രിയുടെ അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണ് ആഭ്യന്തരവകുപ്പ്.
Most Read: സംസ്ഥാനത്ത് ഈദ് ഗാഹിൽ പങ്കെടുത്ത് ഗവർണർ