തിരുവനന്തപുരം: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്ത് പോലീസ്. നടി മജ്ഞു വാര്യരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് സനൽകുമാർ ശശിധരനെ അറസ്റ്റ് ചെയ്തത്. എളമക്കര പോലീസ് പാറശാലയിലെത്തി കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് അറസ്റ്റ്.
സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്തെന്നാണ് മജ്ഞു വാര്യർ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് പരാതിയിൽ എളമക്കര പോലീസ് കേസെടുക്കുകയായിരുന്നു. ഭീഷണിപ്പെടുത്തൽ, ഐടി ആക്ട് എന്നിവയടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് എളമക്കര പോലീസ് കേസ് എടുത്തിരിക്കുന്നത്.
മഞ്ജു വാരിയരോട് സനൽ നേരെത്തെ പ്രണയവും വിവാഹം കഴിക്കാൻ താൽപര്യവും അറിയിച്ചിരുന്നു. അതു മഞ്ജു കാര്യമായി എടുക്കാതിരുന്നതോെട തുടർച്ചയായി ഫോൺ വിളിച്ചു ശല്യം ചെയ്യൽ ആരംഭിച്ചു. കോളും വാട്സാപ്പും ബ്ളോക് ചെയ്തപ്പോൾ എസ്എംഎസും മെയിലുകളും അയച്ചു ശല്യപ്പെടുത്തി. ശല്യം രൂക്ഷമായപ്പോൾ മഞ്ജു നേരിട്ടുവിളിച്ച് താക്കീത് സനലിന് നൽകി. ഇതിലും അവസാനിക്കാതെ, ശല്യം തുടർന്നപ്പോഴാണ് മെസേജുകളുടെയും മെയിലിന്റെയും സ്ക്രീൻഷോട്ടുകൾ സഹിതം മഞ്ജു പരാതി നൽകിയതെന്നും തുടർന്നാണ് അറസ്റ്റെന്നും മഞ്ജുവിനോട് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി.
മജ്ഞു വാര്യരുടെ ജീവൻ അപകടത്തിൽ ആണെന്നും, അവർ ആരുടെയോ തടവറയിൽ കഴിയുകയാണെന്നും സൂചിപ്പിച്ച് സനൽകുമാർ ശശിധരൻ ഫേസ്ബുക്കിൽ ഇട്ട പോസ്റ്റുകൾ വിവാദമായിരുന്നു. അതേസമയം മജ്ഞു വാര്യർ തനിക്കെതിരെ പരാതി നൽകിയതായി അറിയില്ലെന്നും, അങ്ങനെ ഉണ്ടെങ്കിൽ പോലീസ് അക്കാര്യം വ്യക്തമാക്കണം എന്നുമായിരുന്നു സനൽകുമാർ നേരത്തെ ആവശ്യപ്പെട്ടിരുന്നത്.
എളമക്കര പോലീസ് സനൽ കുമാർ താമസിക്കുന്ന തിരുവനന്തപുരം പാറശാലയിലെ വീടിനടുത്ത് എത്തിയപ്പോൾ ഇദ്ദേഹം ക്ഷേത്രത്തിൽ പോയതാണെന്ന് പോലീസ് മനസിലാക്കുകയും മഫ്തിയിലെത്തിയ പോലീസ്, സനലും സഹോദരിയും കുടുംബവും ക്ഷേത്രത്തിൽ പോയി മടങ്ങും വഴി കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
ഈ സമയം തന്റെ മൊബൈൽ ഫോണിൽ നിന്ന് ലൈവ് വന്ന സനൽ, തന്നെ തല്ലരുതെന്നും ജീവന് ഭീഷണിയാണെന്നും തന്നെ കൊല്ലാൻ കൊണ്ടുപോകുകയാണ് എന്നും തനിക്കെതിരെ കേസുള്ള കാര്യം തന്നെ അറിയിച്ചില്ലെന്നും കസ്റ്റഡിയിൽ എടുക്കാനായി പാലിക്കേണ്ട നിയമപരമായ കാര്യങ്ങളൊന്നും പാലിച്ചില്ലെന്നും സമൂഹത്തോട് പറഞ്ഞു. അവസാനം മഫ്തിയിലുള്ള പോലീസ്, പാറശാല പോലീസിനെ വിളിക്കുകയും സനലിനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.
Read also: നിയന്ത്രണം; അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് നൽകില്ലെന്ന് താലിബാൻ