കൊച്ചി: ചലച്ചിത്ര സംവിധായകൻ സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. നടി മജ്‌ഞു വാര്യരെ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അപമാനിച്ചെന്ന പരാതിയിലാണ് സനൽകുമാർ ശശിധരനെ കഴിഞ്ഞ ദിവസം പോലീസ് കസ്‌റ്റഡിയിൽ എടുത്തത്. ഇയാൾക്കെതിരെ കൂടുതൽ തെളിവുകൾ കിട്ടിയിട്ടുണ്ടെന്നും സിറ്റി പോലീസ് കമ്മിഷണർ പറഞ്ഞു.
പ്രതിയുടെ മൊബൈൽ ഫോൺ അന്വേഷണ സംഘം പരിശോധിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പരാതിയുമായി ബന്ധപ്പെട്ട തെളിവുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ, സനൽകുമാർ ശശിധരൻ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പോലീസ് കസ്‌റ്റഡിയിൽ എടുത്ത സനൽകുമാർ ശശിധരൻ കൊച്ചി എളമക്കര പോലീസ് സ്‌റ്റേഷനിൽ തുടരുകയാണ്.
ജാമ്യം ലഭിക്കാവുന്ന വകുപ്പായതിനാൽ അറസ്‌റ്റ് രേഖപ്പെടുത്തി വിട്ടയക്കാൻ പോലീസ് തയ്യാറായെങ്കിലും ജാമ്യത്തിൽ പോകാൻ സനൽകുമാർ വിസമ്മതിച്ചു. കോടതിയിൽ ഹാജരാക്കണമെന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും ചെയ്‌തെന്നാണ് മജ്‌ഞു വാര്യർ നൽകിയ പരാതിയിൽ പറയുന്നത്. തിരുവനന്തപുരം പാറശാലയിലെ ബന്ധുവീട്ടിൽ നിന്നാണ് ഇയാളെ ഇന്നലെ പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.
Most Read: കുണ്ടറയിൽ ബാർ ജീവനക്കാരുടെ മർദ്ദനമേറ്റ അതിഥി തൊഴിലാളി മരിച്ചു