കൊച്ചി: കാസർഗോഡ് ചെറുവത്തൂരിൽ ഷവർമയിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് പ്ളസ് വൺ വിദ്യാർഥിനി മരിച്ച സംഭവത്തിൽ ഹൈക്കോടതി ഇന്ന് കേസ് പരിഗണിക്കും. സംഭവത്തിൽ മാദ്ധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് ഇന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സർക്കാരിന്റെ വിശദീകരണം കേൾക്കും.
ഭക്ഷണ-പദാർഥങ്ങളുടെ ഗുണനിലവാരവും സുരക്ഷയും ഉറപ്പാക്കാൻ സ്വീകരിച്ച നടപടികൾ സർക്കാർ ഇന്ന് കോടതിയിൽ വിശദീകരിക്കും. ഇത് സംബന്ധിച്ച് റിപ്പോർട് നൽകാൻ ഭക്ഷ്യസുരക്ഷാ വകുപ്പിനോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത്തരം വസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങളിൽ ശുചിത്വം ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും സർക്കാർ കോടതിയിൽ അറിയിക്കണം.
അതിനിടെ, ദേവനന്ദ മരിച്ചതുമായി ബന്ധപ്പെട്ട് എഡിഎം എംകെ രാമേന്ദ്രൻ ജില്ലാ കളക്ടർക്ക് റിപ്പോർട് സമർപ്പിച്ചിട്ടുണ്ട്. ഷവർമയിൽ ഷിഗെല്ല ബാക്ടീരിയയുടെ സാന്നിധ്യം ഉള്ളതാണ് മരണത്തിന് കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. പാകം ചെയ്ത ഭക്ഷ്യവസ്തുക്കൾ വിതരണ ചെയ്യുന്ന സ്ഥാപനങ്ങളിൽ പരിശോധന നടത്തുന്നതിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്തു നിന്ന് കാര്യക്ഷമമായ ഇടപെടൽ ഉണ്ടാകുന്നില്ലെന്നും റിപ്പോർട്ടിലുണ്ട്.
ഭക്ഷ്യസുരക്ഷാ വകുപ്പിലെ ജീവനക്കാരുടെ എണ്ണക്കുറവ് കാരണം കാര്യക്ഷമമായി പ്രവർത്തിക്കാൻ കഴിയുന്നില്ല. പരിശോധന സംബന്ധിച്ച രജിസ്റ്ററുകളോ മറ്റ് രേഖകളോ പഞ്ചായത്ത് ഓഫിസിൽ സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതേസമയം, ഭക്ഷ്യവിഷബാധയേറ്റ് 13 പേർ മാത്രമാണ് ഇപ്പോൾ ചികിൽസയിൽ ഉള്ളത്. ആരുടേയും നില ഗുരുതരമല്ല. അതിനിടെ കാസർഗോഡ് ജില്ലയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന തുടരുകയാണ്.
Most Read: നേരിടാൻ ഡയസ്നോണ്‍; സംസ്ഥാനത്ത് കെഎസ്ആര്‍ടിസി പണിമുടക്ക് ആരംഭിച്ചു