തിരുവനന്തപുരം: ശമ്പളം വൈകരുതെന്ന ആവശ്യം ഉന്നയിച്ച് കെഎസ്ആര്‍ടിസി പ്രതിപക്ഷ യൂണിയനുകൾ ആഹ്വാനം ചെയ്‌ത പണിമുടക്ക് സംസ്‌ഥാനത്ത് ആരംഭിച്ചു. ഇന്നലെ അർധരാത്രി മുതൽ ആരംഭിച്ച പണിമുടക്ക് ഇന്ന് അർധരാത്രി 12 മണിവരെ തുടരും. ഐഎൻടിയുസി, ബിഎംഎസ്, എഐടിയുസി യൂണിയനുകളാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. എന്നാൽ, ഭരണാനുകൂല സംഘടനയായ സിഐടിയുസി പണിമുടക്കിൽ നിന്ന് വിട്ട് നിൽക്കും.
സംസ്‌ഥാനത്ത് 93 യൂണിറ്റുകളിൽ നിന്ന് പ്രതിദിനം 3700 ഷെഡ്യൂളുകളാണ് കെഎസ്ആർടിസിക്ക് ഉള്ളത്. ഇതിൽ 40 ശതമാനത്തോളം ഷെഡ്യൂളുകളെയും സമരം ബാധിക്കും. സിഐടിയുസി സമരത്തിൽ നിന്ന് വിട്ടു നിൽക്കുന്നുണ്ടെങ്കിലും കൂടുതൽ ജീവനക്കാർ സമരത്തിന് ഇറങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സംസ്‌ഥാനത്ത് ഇന്ന് യാത്രാ പ്രതിസന്ധി രൂക്ഷമാകും.
തെക്കൻ ജില്ലകളിലെയും മലയോര മേഖലകളിലെയും യാത്രക്കാരെയാകും പണിമുടക്ക് കാര്യമായി ബാധിക്കുക. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം പരാജയപ്പെട്ട പശ്‌ചാത്തലത്തിലാണ് ഇന്നലെ അർധരാത്രി മുതൽ 24 മണിക്കൂർ പണിമുടക്ക് പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ ഇടപെടല്‍ ഫലപ്രദമല്ലെന്നാണ് പ്രതിപക്ഷ യൂണിയനുകളുടെ ആക്ഷേപം.
ഗതാഗത മന്ത്രി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞ വാക്ക് പാലിച്ചില്ലെന്നും അവർ കുറ്റപ്പെടുത്തി. ഈ മാസം 10ന് ശമ്പളം നൽകുമെന്നാണ് ഇന്നലെ നടന്ന ചർച്ചയിൽ കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ പറഞ്ഞത്. എന്നാൽ, 10ന് ശമ്പളം കിട്ടുമെന്ന് ഉറപ്പില്ലെന്നാണ് പ്രതിപക്ഷ സംഘടനകൾ പറയുന്നത്. ശമ്പളം നൽകാൻ സർക്കാരിന്റെ ഭാഗത്ത് നിന്ന് ആത്‌മാർഥമായ ശ്രമമില്ലെന്നും ഗതികേട് കൊണ്ടാണ് സമരം ചെയ്യേണ്ടി വരുന്നതെന്നും പ്രതിപക്ഷ യൂണിയനുകൾ പറഞ്ഞു.
ഇപ്പോൾ സൂചനാ സമരമാണ് പ്രക്യപിച്ചിരിക്കുന്നതെന്നും ഫലമില്ലെങ്കിൽ വലിയ പ്രക്ഷോഭം നടത്തുമെന്നും സംഘടനാ നേതാക്കൾ അറിയിച്ചു. അതേസമയം, പ്രതിപക്ഷ യൂണിയനുകൾ നടത്തുന്ന പണിമുടക്കില്‍ നിലപാട് കടുപ്പിച്ചിരിക്കുകയാണ് സര്‍ക്കാര്‍. പണിമുടക്കിനെ നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതുപ്രകാരം പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്ത തൊഴിലാളികൾക്ക് വേതനം ലഭിക്കില്ല. എന്നാൽ, മാനേജ്‌മെന്റിന്റെ സമ്മർദ്ദം പോലും വകവെക്കാതെ സമരവുമായി മുന്നോട്ട് പോവുകയാണ് പ്രതിപക്ഷ യൂണിയനുകൾ.
Most Read: കോവിഡ് മരണം; ലോകാരോഗ്യ സംഘടനയുടെ കണക്ക് തെറ്റെന്ന് കേന്ദ്രം