കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ മതത്തെ വലിച്ചിഴക്കരുതെന്ന് സാദിഖലി തങ്ങൾ. ഉത്തരേന്ത്യൻ ശൈലി കേരളത്തിൽ നടപ്പാക്കാൻ ശ്രമിക്കരുത്, അത്തരം ശൈലി കേരളത്തിൽ വിലപോകില്ലെന്നും ഇദ്ദേഹം പറഞ്ഞു. ഇടത് സ്‌ഥാനാർഥി ജോ ജോസഫുമായി ബന്ധപ്പെട്ട വിവാദത്തിൽ പ്രതിപക്ഷ നേതാവ് നിലപാട് വ്യക്‌തമാക്കിയിട്ടുണ്ടെന്നും തങ്ങൾ കൂട്ടിച്ചേർത്തു.
തൃക്കാക്കരയിലെ സ്‌ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് സഭയെ വലിച്ചിഴച്ചത് സിപിഎം ആണെന്ന് വിഡി സതീശന്‍ പറഞ്ഞിരുന്നു. സഭയുടെ സ്‌ഥാനാർഥിയാണെന്ന് യുഡിഎഫ് എവിടെയും പറഞ്ഞിട്ടില്ല. സഭയുടെ സ്ഥാപനത്തിന്റെ പശ്‌ചാത്തലത്തില്‍ സ്‌ഥാനാർഥി പ്രഖ്യാപനം നടത്തിയത് സിപിഎമ്മാണ്. തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിലൂടെ നടത്തിയതെന്നും പ്രതിപക്ഷ നേതാവ് വ്യക്‌തമാക്കിയിരുന്നു.
വെളുക്കാന്‍ തേച്ചത് പാണ്ടായ അവസ്‌ഥയിലാണ് സിപിഎം ഇപ്പോൾ. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടതു സ്‌ഥാനാർഥി നിർണയം സിപിഎമ്മിന്റെ നാടകമാണ്. സഭയെ വലിച്ചിഴച്ചത് സിപിഎമ്മും മന്ത്രി പി രാജീവുമാണ്. അതിന്റെ ആവശ്യമുണ്ടായിരുന്നോയെന്ന് സിപിഎം പരിശോധിക്കട്ടെയെന്നും ഒരു കോൺഗ്രസ് നേതാവ് പോലും സഭാ സ്‌ഥാനാർഥി എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
Read Also: കെഎസ്ആർടിസി പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാർക്ക് എതിരെ നടപടി ഉണ്ടായേക്കും