കൊച്ചി: വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് ലഭിച്ചേക്കും. ദുബായിയിലെ ഫ്ളാറ്റിൽ തൂങ്ങി മരിച്ച റിഫ യുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാണിച്ച് ബന്ധുക്കൾ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്‌ഥാനത്തിൽ മറവുചെയ്‌ത മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തുകയായിരുന്നു.
പോസ്‌റ്റുമോർട്ടം റിപ്പോർട് ഇന്ന് വരുമെന്ന് അന്വേഷണ ഉദ്യോഗസ്‌ഥർ അറിയിച്ചു. ഇല്ലെങ്കിൽ പോസ്‌റ്റുമോർട്ടത്തിലെ പ്രാഥമിക വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്‌ഥർക്ക് നൽകും. താമരശേരി ഡിവൈഎസ്‌പി ടികെ അഷറഫിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
മകളുടെ മരണത്തിലെ ദുരൂഹത നീങ്ങാൻ ഏതറ്റം വരെയും പോകുമെന്ന് റിഫയുടെ മാതാപിതാക്കൾ നേരത്തെ വ്യക്‌തമാക്കിയിരുന്നു. പോസ്‌റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണം വ്യക്‌തമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ. പോലീസ് അന്വേഷണത്തിൽ തൃപ്‌തരാണെന്നും കുടുംബം പ്രതികരിച്ചു. റിഫയുടെ ഭർത്താവ് മെഹനാസിനെതിരെ കാക്കൂർ പോലീസ് നിലവിൽ കേസെടുത്തിട്ടുണ്ട്.
പോസ്‌റ്റുമോർട്ടം റിപ്പോർട്ടിലെ സങ്കീർണതകൾ പരിശോധിച്ച ശേഷമായിരിക്കും മെഹനാസിനെ ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് പോലീസ് കടക്കുകയുള്ളൂ എന്നാണ് സൂചന. മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്‌നുവിനെ ദുബായിലെ താമസസ്‌ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.
Most Read: കശ്‌മീർ തീവ്രവാദ റിക്രൂട്ട്മെന്റ് കേസ്; ഇന്ന് നിർണായക വിധി