തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ സർക്കാരിനെ ന്യായീകരിച്ച് ഗതാഗത മന്ത്രി ആന്റണി രാജു രംഗത്ത്. ശമ്പള പ്രതിസന്ധിയിൽ സർക്കാരിന് ഉത്തരവാദിത്തം ഇല്ല. ശമ്പളം നൽകേണ്ടത് മാനേജ്‌മെന്റ് ആണെന്നും ഗതാഗത മന്ത്രി പറഞ്ഞു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് സർക്കാർ പത്താം തീയതി ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകിയത്. ആ ഉറപ്പ് ലംഘിച്ചാണ് യൂണിയനുകൾ സമരം ചെയ്‌തത്. ഇനി എന്ത് ചെയ്യണമെന്ന് യൂണിയനുകളും മാനേജ്‌മെന്റും തീരുമാനിക്കട്ടെയെന്നും മന്ത്രി പറഞ്ഞു.
പത്താം തീയതി ശമ്പളം നൽകാമെന്ന് ഉറപ്പ് നൽകിയത് ജീവനക്കാർ സമരത്തിന് പോകരുതെന്ന നിബന്ധനയിലാണ്. സർക്കാർ നൽകിയ ആ ഉറപ്പ് വിശ്വാസത്തിൽ എടുക്കാതെയാണ് ജീവനക്കാർ സമരം നടത്തിയത്. അതുകൊണ്ടു തന്നെ സർക്കാരിന്റെ ഉറപ്പിൻമേലുള്ള പ്രസക്‌തി നഷ്‌ടപ്പെട്ടു. സർക്കാരിന്റെ വാക്ക് യൂണിയനുകൾ വിശ്വാസത്തിൽ എടുക്കാത്ത സ്‌ഥിതിക്ക് ഇനി സർക്കാരിന് ശമ്പള പ്രതിസന്ധിയിൽ യാതൊരു ഉത്തരവാദിത്തവും ഇല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
100 പൊതുമേഖലാ സ്‌ഥാപനങ്ങളിൽ ഒന്ന് മാത്രമാണ് കെഎസ്ആർടിസി. ശമ്പളം നൽകേണ്ടത് കെഎസ്ആർടിസി മാനേജ്‌മെന്റ് ആണ്. മാസത്തിലെ പത്താം ദിവസമായിട്ടും ഏപ്രിൽ മാസത്തെ ശമ്പളം കെഎസ്ആർടിസി ജീവനക്കാർക്ക് ലഭിച്ചിട്ടില്ല. സർക്കാർ പതിവായി നൽകുന്ന 30 കോടി രൂപ ഇന്നലെ നൽകിയെങ്കിലും എല്ലാ ജീവനക്കാർക്കും ശമ്പളം നൽകാൻ ഇത് തികയില്ല. ബാക്കി വേണ്ട 55 ലക്ഷം രൂപക്കായി ബാങ്ക് വായ്‌പ തരപ്പെടുത്താനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്.
പണിമുടക്കിൽ കോർപ്പറേഷന് നാലേകാൽ കോടിയിലധികം രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് മാനേജ്മെന്റ് വാദം. സർക്കാർ നൽകുന്ന 30 കോടിക്ക് പുറമെ അധിക ധനസഹായം അനുവദിക്കുകയുമില്ല. നിലവിലെ സാഹചര്യത്തിൽ ശമ്പള വിതരണം ഇരുപതാം തീയതി ആവുമെന്നാണ് വിവരം. അതേസമയം, ഇന്ന് അർധരാത്രി വരെ ശമ്പളത്തിനായി കാത്തിരിക്കുമെന്നാണ് യൂണിയൻ നേതാക്കൾ പറയുന്നത്. കൂലി കിട്ടിയില്ലെങ്കിൽ ശക്‌തമായ പ്രക്ഷോഭ പരിപാടികളിലേക്ക് നീങ്ങാനാണ് ആലോചന. ശമ്പളം വന്നില്ലെങ്കിൽ നാളെ തന്നെ യോഗം ചേർന്ന് പ്രക്ഷോഭ പരിപാടികൾ തീരുമാനിക്കുമെന്ന് യൂണിയൻ നേതാക്കൾ അറിയിച്ചു.
Most Read: ശ്രീലങ്കയിലെ തെരുവ് യുദ്ധം; ഒരു പോലീസുകാരൻ കൂടി കൊല്ലപ്പെട്ടു