എറണാകുളം: വിവാദ പരാമർശത്തിന്റെ പശ്‌ചാത്തലത്തിൽ മുൻ എംഎൽഎയും ജനപക്ഷം നേതാവുമായ പിസി ജോർജ് സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി. ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കുമെന്ന് കോടതി വ്യക്‌തമാക്കി. എറണാകുളം ജില്ലാ സെഷൻസ് കോടതിയാണ് പിസി ജോർജിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത്.
കൂടാതെ കേസ് ഡയറി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിക്കുകയും ചെയ്‌തിട്ടുണ്ട്. എറണാകുളം വെണ്ണലയിലെ ക്ഷേത്രത്തില്‍ നടത്തിയ പ്രസംഗവുമായി ബന്ധപ്പെട്ടാണ് പിസി ജോർജിനെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ ഈ നടപടി രാഷ്‌ട്രീയ ലക്ഷ്യങ്ങളോടെ ആണെന്നും, അതിനാൽ ജാമ്യം അനുവദിക്കണം എന്നുമാണ് ജാമ്യാപേക്ഷയിൽ പിസി വ്യക്‌തമാക്കുന്നത്.
അതേസമയം കേസില്‍ തന്റെ അറസ്‌റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് വേണമെന്ന പിസി ജോര്‍ജിന്റെ ആവശ്യം കോടതി തള്ളിയിരുന്നു. പാലാരിവട്ടം പോലീസാണ് പിസി ജോര്‍ജിനെതിരെ സ്വമേധയാ കേസെടുത്തത്. 135 എ, 295 വകുപ്പുകള്‍ പ്രകാരമാണ് കേസ്. തിരുവനന്തപുരത്ത് രജിസ്‌റ്റര്‍ ചെയ്‌ത സമാനമായ കേസില്‍ നടപടികള്‍ നേരിടവെയാണ് പിസി ജോര്‍ജ് എറണാകുളത്തെ വെണ്ണലയിലും വിദ്വേഷ പ്രസംഗം നടത്തിയത്.
Read also: ഷഹാനയുടെ മരണം; കോഴിക്കോട്ടെ വീട്ടിൽ ഫോറൻസിക് പരിശോധന