കോഴിക്കോട്: മോഡല്‍ ഷഹാനയുടെ മരണത്തില്‍ ശാസ്‌ത്രീയ പരിശോധനയ്‌ക്കായി ഫോറന്‍സിക് സംഘം അവര്‍ താമസിച്ചിരുന്ന വീട്ടിലെത്തി. ഭര്‍ത്താവ് സജാദിനൊപ്പം താമസിച്ചിരുന്ന കോഴിക്കോട് പറമ്പില്‍ ബസാറിലെ വാടകവീട്ടിലാണ് പരിശോധന നടന്നത്. ഷഹാനയുടെ മരണത്തിന് പിന്നാലെ അറസ്‌റ്റിലായ സജാദ് നിലവില്‍ റിമാന്‍ഡിലാണ്.
വീട്ടിലെ ജനലില്‍ ചെറിയ കയര്‍ ഉപയോഗിച്ചാണ് ഷഹാന തൂങ്ങിമരിച്ചതെന്നാണ് വിവരം. എന്നാല്‍ വിവരമറിഞ്ഞ് ആളുകള്‍ എത്തുമ്പോഴേക്കും ഷഹനയെ സജാദ് താഴെയിറക്കിയിരുന്നു. സജാദിന്റെ മടിയില്‍ ബോധമറ്റ് കിടന്ന ഷഹന, ആശുപത്രിയിലെത്തും മുന്‍പേ മരിച്ചു. ഇതിന് പിന്നില്‍ അസ്വാഭാവികതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
ഷഹാനയുടേത് കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. ഷഹാന ഉപയോഗിച്ചു എന്ന് കരുതപ്പെടുന്ന ചെറിയ കയറില്‍ തൂങ്ങിമരിക്കാന്‍ സാധിക്കുമോ എന്നുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
സജാദ് ലഹരിക്ക് അടിമയാണെന്നാണ് പ്രധാന ആരോപണം. ഇത് വാസ്‌തവമാണെന്ന് പോലീസ് സ്‌ഥിരീകരിക്കുകയും ചെയ്‌തിരുന്നു. ഏതുതരത്തിലുള്ള ലഹരികളാണ് ഇയാള്‍ അടക്കമുള്ള കാര്യങ്ങളേക്കുറിച്ച് അറിയാനുള്ള ശാസ്‌ത്രീയ പരിശോധനയും ഫോറന്‍സിക് സംഘം നടത്തും. കെട്ടിട ഉടമയോടും സംഘം വിവരങ്ങള്‍ ചോദിച്ചറിയും.
Most Read: സംസ്‌ഥാനത്തെ ഡാമുകൾക്ക് സുരക്ഷാ ഭീഷണി; ഐബി റിപ്പോർട്