ചെന്നൈ: പേരറിവാളന്റെ മോചനത്തിന് പിന്നിൽ അദ്ദേഹത്തിന്റെ അമ്മ അർപുതം അമ്മാളാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ. നീണ്ടകാലം നിമയപോരാട്ടം നടത്തിയ അർപുതം അമ്മാളിനെ അദ്ദേഹം അഭിനന്ദിച്ചു. മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉൾപ്പടെ മകന്റെ മോചനത്തിന് സഹായിച്ച എല്ലാവർക്കും നന്ദി പറയുകയാണെന്ന് പേരറിവാളന്റെ അമ്മ അർപുതം അമ്മാൾ പ്രതികരിച്ചു.
32 വർഷത്തെ ജയിൽ വാസത്തിന് ശേഷമാണ് രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് മോചനം ലഭിച്ചത്. പേരറിവാളന്റെയും അമ്മയുടെയും ഹരജികളിലാണ് ജസ്റ്റിസ് എൽ നാഗേശ്വര റാവു വിധി പ്രസ്താവിച്ചത്. എത്രയും വേഗം പേരറിവാളനെ മോചിപ്പിക്കണമെന്നാണ് ഉത്തരവ്. ഭരണഘടനയുടെ 142ആം വകുപ്പ് പ്രകാരം പ്രത്യേക അധികാരം ഉപയോഗിച്ചാണ് സുപ്രീം കോടതി തീരുമാനിച്ചത്. കേന്ദ്രസര്‍ക്കാര്‍ വാദം തളളിയാണ് കോടതി ഉത്തരവ്. മോചനം തീരുമാനിക്കാന്‍ അധികാരം രാഷ്ട്രപതിക്ക് മാത്രമെന്നായിരുന്നു കേന്ദ്രസര്‍ക്കാര്‍ നിലപാട്. മോചനത്തിനുളള ശുപാര്‍ശ അകാരണമായി വൈകിപ്പിക്കാന്‍ ഗവർണർക്ക് കഴിയില്ലെന്നും കോടതി പറഞ്ഞു.
വിചാരണക്കോടതി മുതൽ സുപ്രിംകോടതി വരെ പേരറിവാളന്റെ അമ്മ നടത്തിയ നിയമപോരാട്ടത്തിന്റെ കൂടി ഫലമാണ് ഇപ്പോഴത്തെ വിധി. പേരറിവാളനെ വിട്ടയക്കണമെന്ന ശുപാര്‍ശ 2018ല്‍ തമിഴ്നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു. എന്നാല്‍ ഈ ശുപാര്‍ശ നീട്ടിക്കൊണ്ട് പോയ ഗവര്‍ണര്‍ പിന്നീടിത് രാഷ്ട്രപതിക്ക് കൈമാറുകയും ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്തുകൊണ്ട് പേരറിവാളന് സുപ്രീം കോടതിയെ സമീപിച്ചു. ഇതിലാണ് വിധിയുണ്ടായിരിക്കുന്നത്.
രാജീവ് ഗാന്ധിയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ബെല്‍റ്റ് ബോംബ് നിര്‍മിക്കാന്‍ ബാറ്ററി വാങ്ങി നല്കി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം. എന്നാല്‍, ബാറ്ററി വാങ്ങി നല്‍കിയത് എന്തിന് വേണ്ടിയാണ് എന്ന് പേരറിവാളന് അറിയില്ലായിരുന്നുവെന്ന് പിന്നീട് അന്വേഷണ സംഘാംഗം തന്നെ വെളിപ്പെടുത്തി. ഇതിനുപിന്നാലെ പേരറിവാളന്റെ മോചനത്തിനായി തമിഴ്നാട്ടിലാകമാനം മുറവിളി ഉയരുകയും ചെയ്തിരുന്നു.
Read also: വാറങ്കലിലെ ഭൂസമരം; ബിനോയ് വിശ്വം എംപി അറസ്റ്റിൽ