പാരിസ്: യൂറോപ്യൻ ഫുട്ബോളിലെ രാജാക്കൻമാരായി വീണ്ടും റയൽ മഡ്രിഡ്. ലിവർപൂളിനെ ഒറ്റ ഗോളിന് പരാജയപ്പെടുത്തിയാണ് റയലിന്റെ 14ആം കിരീട നേട്ടം. 59ആം മിനിറ്റിൽ ബ്രസീൽ താരം വിനീഷ്യസാണ് സ്പാനിഷ് ക്ളബ്ബിന്റെ വിജയഗോൾ നേടിയത്. 2018ൽ ലിവർപൂളിനെ തന്നെ തോൽപിച്ചാണ് റയൽ അവസാനമായി കിരീടം ചൂടിയത്.
മികച്ച ലൈനപ്പോടെയാണ് ഇരു ടീമുകളും പാരിസിലെ സ്ഥാദ് ദ് ഫ്രാൻസിൽ അണിനിരന്നത്. കളിയിൽ ഭൂരിഭാഗം സമയവും ആധിപത്യം പുലർത്തിയെങ്കിലും റയൽ ഗോൾകീപ്പർ തിബോ കോർട്ടോയെ മറികടന്ന് ഗോൾ നേടാൻ ലിവർപൂളിനായില്ല. ലിവർപൂള്‍ താരങ്ങള്‍ മാറിമാറി കോർട്ടോയെ പരീക്ഷിച്ചു. 16ആം മിനിറ്റില്‍ തുടർച്ചയായി ലിവർപൂള്‍ കടന്നാക്രമണം നടത്തിയെങ്കിലും കോർട്ടോയുടെ ഉജ്വലസേവുകൾ റയലിന് തുണയായി.
24 ഷോട്ടുകളാണ് ഇംഗ്ളീഷ് ക്ളബ് കളിയിൽ പായിച്ചത്. അതിൽ ഒൻപതും ഗോൾമുഖത്തേക്ക് തന്നെയായിരുന്നു. റയൽ കളിയിൽ പായിച്ചത് ആകെ 4 ഷോട്ടുകൾ മാത്രം. 43ആം മിനിറ്റില്‍ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവില്‍ വീണുകിട്ടിയ അവസരം മുതലെടുത്ത് ബെന്‍സേമ പന്ത് വലയിലെത്തിച്ചെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു.
59ആംമിനിറ്റിൽ ഫെഡെറിക് വാൽവെർദെ നൽകിയ അസിസ്റ്റിൽ നിന്നാണ് ബ്രസീൽ താരം വിനീഷ്യസ് ലക്ഷ്യം കണ്ടത്. പിന്നീടങ്ങോട്ടും ലിവർപൂള്‍ ആക്രമിച്ചെങ്കിലും സമനില ഗോള്‍ മാറിനിന്നു. ചാമ്പ്യൻസ് ലീഗിലെ റയലിന്റെ പതിനാലാമത്തെ കിരീടമാണ് ഇത്.
Read Also: ഭിന്നശേഷിയുള്ള കുട്ടിക്ക് യാത്ര നിഷേധിച്ചു; ഇൻഡിഗോയ്ക്ക് 5 ലക്ഷം പിഴ