എറണാകുളം: രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന തൃക്കാക്കര ഉപതിരഞ്ഞെടുപ്പിന്റെ ജനവിധി നാളെ അറിയാം. നാളെ രാവിലെ 8 മണിക്ക് എറണാകുളം മഹാരാജാസ് കോളേജിലെ കൗണ്ടിങ് സെന്ററിൽ വോട്ടെണ്ണൽ ആരംഭിക്കും. എട്ടര മണിയോടെ ആദ്യ സൂചനകളും 12 മണിയോടെ അന്തിമ ഫലപ്രഖ്യാപനവും ഉണ്ടാകും.
തൃക്കാക്കര വോട്ടെണ്ണലിനോട് അടുക്കുമ്പോൾ വൻ ജയപ്രതീക്ഷയിലാണ് മൂന്ന് മുന്നണികളിലെയും സ്ഥാനാർഥികൾ. എട്ട് മണിയോടെ സ്ട്രോങ് റൂം തുറക്കും. പോസ്റ്ററിൽ ബാലറ്റുകളും സർവീസ് ബാലറ്റുകളും ആയിരിക്കും ആദ്യം എണ്ണിത്തുടങ്ങുക. പിന്നാലെ ഇലക്ട്രോണിക്സ് വോട്ടിങ് യന്ത്രങ്ങൾ എണ്ണിത്തുടങ്ങും. ഒരു റൗണ്ടിൽ 21 വോട്ടിങ് മെഷീനുകൾ എണ്ണിത്തീർക്കും.
11 റൗണ്ടുകൾ പൂർത്തിയാകുന്നതോടെ ചിത്രം തെളിയും. കോർപറേഷൻ പരിധിയിലെ ബൂത്തുകളാകും ആദ്യം എണ്ണുക. പരമ്പരാഗതമായി യുഡിഎഫിനൊപ്പം നിൽക്കുന്ന ഇടപ്പള്ളി, പാലാരിവട്ടം, വെണ്ണല, വൈറ്റില മേഖലകളിലൂടെ ആയിരിക്കും ഓരോ റൗണ്ടും പുരോഗമിക്കുക. 299 ബൂത്തുകളിലായി 1,35,342 വോട്ടർമാർ രേഖപ്പെടുത്തിയ വോട്ടുകൾ എണ്ണിത്തീരുമ്പോൾ തൃക്കാക്കരയുടെ പുതിയ എംഎൽഎ ആരെന്ന് തെളിയും.
Most Read: രണ്ടാം പിണറായി സർക്കാരിന്റെ ഒന്നാം വാർഷിക ആഘോഷങ്ങൾക്ക് ഇന്ന് സമാപനം