ന്യൂഡെൽഹി: ആധാർ കാർഡിന്റെ പകർപ്പ് പങ്കുവെക്കരുതെന്ന യുഐഡിഎഐ ബെംഗളൂരു ഓഫിസിന്റെ വിവാദ മുന്നറിയിപ്പിന് കാരണം അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം നടത്തിയ തട്ടിപ്പെന്ന് കണ്ടെത്തൽ. ബെംഗളൂരു വിമാനത്താവളത്തിൽ കഴിഞ്ഞ മാസം കസ്റ്റംസ് വിഭാഗം പിടികൂടിയ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് തട്ടിപ്പ് പുറത്തായത്.
ആളുകൾ വിവിധ ആവശ്യങ്ങൾക്കായി നൽകുന്ന ആധാറിന്റെ പകർപ്പുകൾ സംഘടിപ്പിച്ച് ഫോട്ടോഷോപ്പിൽ മാറ്റംവരുത്തി കള്ളക്കടത്ത് സംഘങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടെന്നായിരുന്നു കണ്ടെത്തൽ. ബെംഗളൂരുവിലെ മയക്കുമരുന്ന് കടത്തിന് ആന്ധ്രാ സ്വദേശിയുടെ ആധാർ വിവരങ്ങളാണ് കള്ളക്കടത്ത് സംഘം ദുരുപയോഗം ചെയ്തത്.
ഈ സംഭവത്തിന് പിന്നാലെ മെയ് 27നാണ് ആധാർ കാർഡിന്റെ വിവരങ്ങൾ നൽകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് യുഐഡിഎഐ ബെംഗളൂരു ഓഫിസ് മുന്നറിയിപ്പ് നൽകിയത്. ഏതെങ്കിലും സേവനങ്ങൾക്കായി കാർഡിന്റെ പകർപ്പ് നൽകുന്നതിന് പകരം ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാനാകുന്ന ആധാർ നമ്പറിന്റെ അവസാന നാലക്കം മാത്രമടങ്ങിയ മാസ്ക്ഡ് ആധാർ നൽകിയാൽ മതിയെന്നായിരുന്നു നിർദ്ദേശം. യുഐഡിഎഐയുടെ ലൈസൻസില്ലാത്ത ഹോട്ടലുകളും മറ്റും ആധാർ പകർപ്പുകൾ വാങ്ങുന്നത് നിയമപ്രകാരം കുറ്റകരമാണെന്നും മുന്നറിയിപ്പിൽ പറഞ്ഞിരുന്നു.
എന്നാൽ, മുന്നറിയിപ്പ് ജനങ്ങൾക്ക് ആശയക്കുഴപ്പം ഉണ്ടാക്കുന്നുവെന്നും തെറ്റിദ്ധരിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി രണ്ടുദിവസത്തിനകം ഐടി മന്ത്രാലയം ഇത് പിൻവലിച്ചു. ആധാർ വിവരങ്ങൾ പങ്കുവെക്കുമ്പോൾ സാധാരണ മുൻകരുതൽ മതിയെന്നും മന്ത്രാലയം അറിയിച്ചു.
Most Read: വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധ; നടപടി കടുപ്പിക്കും, അന്വേഷണം