ന്യൂഡെൽഹി: ആധാർ കാർഡ് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങൾ അടങ്ങിയ വാർത്താകുറിപ്പ് കേന്ദ്രസർക്കാർ പിൻവലിച്ചു. ഇലക്‌ട്രോണിക്‌സ് ആൻഡ് ഐടി മന്ത്രാലയം ഞായറാഴ്‌ച പുറത്തിറക്കിയ വാർത്താകുറിപ്പിൽ തെറ്റായ വ്യാഖ്യാനങ്ങൾ ഉണ്ടാകാൻ ഇടയുള്ള സാധ്യതകൾ പരിഗണിച്ച് അത് പിൻവലിക്കുന്നതായി കേന്ദ്രം അറിയിച്ചു.
യുഐഡിഎഐ നൽകിയ ആധാർ കാർഡ് ഉടമകൾ അവരുടെ ആധാർ നമ്പറുകൾ പങ്കുവെക്കുന്നതിലും ഉപയോഗിക്കുന്നതിലും സ്വാഭാവികമായ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം. ആധാർ ഉടമയുടെ സ്വകാര്യത സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സവിശേഷതകളും ആധാർ ഐഡന്റിറ്റി ഓതന്റിക്കേഷൻ എക്കോസിസ്‌റ്റത്തിന് ഉണ്ടെന്നും പുതിയ വാർത്താകുറിപ്പിൽ വിശദീകരിക്കുന്നു.
ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുള്ളതിനാൽ ആധാർ കാർഡിന്റെ ഫോട്ടോ കോപ്പി ഒരു സ്‌ഥാപനവുമായും പങ്കുവെക്കാൻ പാടില്ല. പകരം അവസാനത്തെ നാലക്കങ്ങൾ മാത്രം കാണാവുന്ന വിധത്തിൽ മാസ്‌ക് ചെയ്‌ത ആധാർ ഉപയോഗിക്കണമെന്നായിരുന്നു മന്ത്രാലയം ആദ്യം പുറത്തിറക്കിയ വാർത്താ കുറിപ്പിൽ പറയുന്നത്. എന്നാൽ, ഇത് വ്യാപകമായ ആശങ്കൾക്ക് വഴിയൊരുക്കിയ പശ്‌ചാത്തലത്തിലാണ് വാർത്താക്കുറിപ്പ് പിൻവലിച്ചുകൊണ്ടുള്ള മന്ത്രാലയത്തിന്റെ നടപടി.
Most Read: നിർമാണത്തിനിടെ കണ്ടെത്തിയത് പുരാതന നഗരം; 1500 വർഷം പഴക്കം