തൊടുപുഴ: പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ ഇടുക്കി ജില്ലയിൽ എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ തുടങ്ങി. രാവിലെ ആറുമുതൽ വൈകിട്ട് ആറുവരെയാണ് ഹർത്താൽ. അവശ്യ സാധനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ കടകളൊന്നും തുറന്നിട്ടില്ല.
ഹൈറേഞ്ച് മേഖലയിൽ കെഎസ്ആർടിസി-സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. ചില സ്വകാര്യ ടാക്സികൾ മാത്രമാണ് നിരത്തിലിറങ്ങിയത്. തൊടുപുഴയിൽ നിന്നുള്ള ദീർഘദൂര കെഎസ്ആർടിസി, സ്വകാര്യ ബസുകൾ ഓടുന്നുണ്ട്. നിർബന്ധിച്ച് ആളുകളെ മടക്കി അയക്കലോ നിർബന്ധിച്ച് കട അടപ്പിക്കലോ ഇതുവരെ റിപ്പോർട് ചെയ്യപ്പെട്ടിട്ടില്ല. ഹൈറേഞ്ച് സംരക്ഷണ സമിതി അടക്കം സമരത്തിലേക്ക് നീങ്ങുകയാണ്.
ഈ മാസം 16ന് യുഡിഎഫും ഇടുക്കി ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്. ബഫർസോൺ വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്ന് ആവശ്യപ്പെട്ടാണ് ഹർത്താൽ. സംരക്ഷിത വനമേഖലയുടെ അതിർത്തിയിൽ നിന്ന് ഒരു കിലോമീറ്റർ ദൂരം പരിസ്ഥിതി ലോല മേഖലയാക്കണമെന്ന് നേരത്തെ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. കോടതിവിധി ഇടുക്കി ജില്ലയിലെ ജനവാസ മേഘലകളെയാണ് ഏറെ ഗുരുതരമായി ബാധിക്കുന്നത്.
നാല് ദേശീയോദ്യാനങ്ങളും പെരിയാർ ഉൾപ്പടെ നാല് വന്യജീവി സങ്കേതങ്ങളും ഇടുക്കി ജില്ലയിലാണ്. മാത്രമല്ല, ഭൂവിസ്തൃതിയുടെ കൂടുതൽ ഭാഗവും ഇവിടെ വനമായുണ്ട്. കോടതിവിധിയിൽ ആശങ്ക പരിഹരിക്കാൻ കേന്ദ്ര സർക്കാർ ഇടപെടണമെന്നാണ് മുന്നണികളുടെ ആവശ്യം. പരിസ്ഥിതി ലോല മേഖല പ്രശ്നത്തിൽ വയനാട് ജില്ലയിലും ഈ മാസം 12ന് എൽഡിഎഫ് ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: കുതിരവട്ടത്തെ സുരക്ഷാ പാളിച്ചകൾ; പോലീസ് റിപ്പോർട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും