നവാഡ: കേന്ദ്ര സർക്കാരിന്റെ അഗ്‌നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം ശക്‌തമാകുന്നു. ബിഹാറിലെ ജെഹാനാബാദ്, നവാഡ, സഹർസ എന്നിവിടങ്ങളിലും വിദ്യാർഥികൾ കടുത്ത പ്രതിഷേധത്തിലാണ്. പ്രതിഷേധത്തിനിടെ ബിജെപി എംഎൽഎ അരുണാ ദേവി ആക്രമിക്കപ്പെട്ടു.
അരുണായുടെ കാർ അക്രമികൾ തല്ലി തകർത്തു. എംഎൽഎ നവാഡയിൽ എത്തിയപ്പോഴായിരുന്നു ആക്രമണം. ബർസാലിഗഞ്ചിൽ നിന്ന് നവാഡ കോടതിയിലേക്ക് വരുന്നതിനിടെയാണ് എംഎൽഎ അരുണാ ദേവി ആക്രമിക്കപ്പെട്ടത്.
കല്ലും, മുളവടിയുമായി സമരക്കാർ വാഹനത്തിന് നേരെ ചീറി അടുക്കുകയായിരുന്നു. എംഎൽഎയും സ്‌റ്റാഫും വണ്ടിയിൽ ഇരിക്കെത്തന്നെ വാഹനം അടിച്ചു തകർത്തു. സംഭവത്തിൽ എംഎൽഎയുടെ അംഗരക്ഷകനും ഡ്രൈവർക്കും ഒരു പ്രവർത്തകനും പരിക്കേറ്റിട്ടുണ്ട്.
മുൻ മുഖ്യമന്ത്രിക്ക് പിന്നാലെയാണ് ബിജെപി എംഎൽഎയും ആക്രമിക്കപ്പെട്ടത്. നവാഡയിലെ ബിജെപി ഓഫിസിന് നേരെയും പ്രതിഷേധക്കാർ ആക്രമണം നടത്തി. സമരക്കാർ ഓഫിസ് അടിച്ചു തകർക്കുകയും തീയിടുകയും ചെയ്‌തു.
നേരത്തെ ബിഹാറിലെ ഭാബുവയിൽ പ്രതിഷേധക്കാർ ട്രെയിനിന് തീവെച്ചും ദേശീയ പാതകളിൽ തീയിട്ടും പ്രതിഷേധിച്ചിരുന്നു. പറ്റ്‌നയിൽ രാജധാനി എക്‌സ്‌പ്രസ് തടഞ്ഞാണ് പ്രതിഷേധം നടത്തിയത്.
Most Read: എല്ലാം നിർത്തണമെന്ന് പറയുന്നില്ല, പക്ഷെ നിയമാനുസൃതം ആയിരിക്കണം; യുപിയിലെ പൊളിക്കലുകളിൽ സുപ്രീം കോടതി