ന്യൂഡെൽഹി: നബിവിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട പ്രതിഷേധത്തിൽ പങ്കെടുത്തവരുടെ വീട് പൊളിക്കുന്നത് സ്‌റ്റേ ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന എല്ലാ നടപടികളും നിർത്തണമെന്ന് പറയുന്നില്ലെന്നും പക്ഷെ, പൊളിക്കലുകൾ നിയമാനുസൃതം ആയിരിക്കണമെന്നും കോടതി പറഞ്ഞു.
“സർക്കാരിന് എതിർപ്പുകൾ ഫയൽ ചെയ്യാൻ സമയം ലഭിക്കും. അതിനിടയിൽ അവരുടെ (അപേക്ഷകരുടെ) സുരക്ഷ ഉറപ്പാക്കണം. അവരും സമൂഹത്തിന്റെ ഭാഗമാണ്. ആർക്കെങ്കിലും ഒരു പരാതിയുണ്ടെങ്കിൽ അതിനെ പ്രതിനിധീകരിക്കാൻ അവർക്ക് അവകാശമുണ്ട്. അത്തരം പൊളിക്കലുകൾ നിയമപ്രകാരം മാത്രമേ നടക്കാവൂ. കേസ് അടുത്തയാഴ്‌ച കേൾക്കും,”- കോടതി പറഞ്ഞു.
നിയമപരമായി അല്ലാതെ ഒരു പൊളിക്കൽ നടപടിയും പാടില്ലെന്ന് നിർദേശിച്ച കോടതി, യുപി സർക്കാരിന് നോട്ടീസയച്ചു. മൂന്ന് ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്ന് യുപി സർക്കാരിനോട് കോടതി ആവശ്യപ്പെട്ടു. സർക്കാരിന്റെ സത്യവാങ്മൂലത്തിൽ അയച്ച നോട്ടീസുകളുടെയും സ്വീകരിച്ച നടപടികളുടെയും വിശദാംശങ്ങൾ ഉണ്ടായിരിക്കണംമെന്നും കോടതി പറഞ്ഞു. ജൂൺ 21ന് കേസ് വീണ്ടും പരിഗണിക്കും.
നടപടിക്രമങ്ങൾ പാലിക്കാതെ സംസ്‌ഥാനത്ത് ഇനി സ്വത്തുക്കൾ പൊളിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഉത്തർപ്രദേശ് അധികാരികൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ജമിയത്ത്-ഉലമ-ഐ-ഹിന്ദ് ആണ് സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചത്. പൊളിക്കുന്നതിന് മുമ്പ് തങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നില്ലെന്നും ഹരജിക്കാർ ആരോപിച്ചു.
Most Read: രാജ്ഭവൻ മാർച്ചിൽ സംഘർഷം; പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു