കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയുടെ വിവാഹം ചൈൽഡ് ലൈൻ ഉദ്യോഗസ്‌ഥർ തടഞ്ഞു. കടലുണ്ടി ചാലിയം ജങ്ഷൻ ഫാറൂഖ് പള്ളി പ്രദേശത്ത് ആയിരുന്നു സംഭവം. പ്‌ളസ് വൺ വിദ്യാർഥിയായ പെൺകുട്ടിയുടെ വിവാഹക്കാര്യം അറിഞ്ഞതിനെ തുടർന്ന് ഉദ്യോഗസ്ഥർ ഇടപെട്ടു. കോടതി മുഖേന വിവാഹം തടഞ്ഞുകൊണ്ടുള്ള ഉത്തരവ് നേടുകയും ഇന്ന് നടക്കാനിരുന്ന ചടങ്ങ് തടയുകയുമായിരുന്നു. കൗൺസിലിംഗിനായി കുട്ടിയെ ചൈൽഡ് ലൈൻ കേന്ദ്രത്തിലേക്ക് മാറ്റി.
ജില്ലാ കളക്‌ടർ, സബ് കളക്‌ടർ , ചൈൽഡ് വെൽഫെയർ കമ്മിറ്റി, വനിതാ ശിശു വികസന വകുപ്പ്, ചൈൽഡ് മാരേജ് പ്രൊഹിബിഷൻ ഓഫിസർ, ഡിസ്‌ട്രിക്‌ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, ബേപ്പൂർ പോലീസ്, ജുവനൈൽ പോലീസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നടപടികൾ സ്വീകരിച്ചത്.
ശൈശവ വിവാഹത്തിന് പ്രേരിപ്പിക്കുന്നത് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 1098 എന്ന ചൈൽഡ് ഹെൽപ് ലൈൻ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്. ഇക്കാര്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നവർക്ക് 2500 രൂപ പാരിതോഷികം ലഭിക്കുന്നതാണെന്നും ജില്ലാ കളക്‌ടർ അറിയിച്ചു.
Most Read: കോവിഡിനൊപ്പം പിടിമുറുക്കി പകർച്ചപ്പനികളും; എറണാകുളം ആശങ്കയിൽ







































