ന്യൂഡെൽഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ അവലോകന യോഗം വിളിച്ച് കേന്ദ്രം. ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിലാണ് യോഗം ചേരുന്നത്. എയിംസ്, ഐസിഎംആർ, എൻസിഡിസി ഡയറക്ടർമാർ യോഗത്തിൽ പങ്കെടുക്കും. കോവിഡ് കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളോട് ക്ളസ്റ്ററുകൾ കേന്ദ്രീകരിച്ചുള്ള പരിശോധനകൾ ശക്തമാക്കാൻ നിർദ്ദേശിച്ചേക്കും.
രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ വീണ്ടും ഉയർന്നിരിക്കുകയാണ്. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 12,249 പേർക്കാണ്. കഴിഞ്ഞ ദിവസത്തെ കണക്കിനേക്കാൾ രണ്ടായിരത്തിലധികം കേസുകൾ ഇന്നലെ റിപ്പോർട് ചെയ്തിരുന്നു. കോവിഡ് ബാധിച്ച് മരിച്ചത് 13 പേരാണ്. പോസിറ്റിവിറ്റി നിരക്ക് 3.94 ശതമാനമായി ഉയർന്നു.
സംസ്ഥാനങ്ങളിലെ വാക്സിനേഷൻ സാഹചര്യം വിലയിരുത്താൻ കഴിഞ്ഞയാഴ്ച കേന്ദ്ര ആരോഗ്യമന്ത്രി സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെയും ഉദ്യോഗസ്ഥരുടെയും യോഗം വിളിച്ചിരുന്നു. മഹാരാഷ്ട്രയിൽ മുംബൈയിലും പൂനെയിലും ഒമിക്രോൺ വകഭേദങ്ങൾ വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യതലസ്ഥാനത്തും ടിപിആർ 7 കടന്നിരുന്നു.
Read Also: സ്വപ്ന സുരേഷിന് ഇഡി നോട്ടീസ്; 22ന് ഹാജരാകണം