വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫിസ് ആക്രമണത്തിൽ പോലീസിന് വീഴ്ച സംഭവിച്ചതായി പ്രാഥമിക കണ്ടെത്തൽ. ഇക്കാര്യത്തിൽ സ്പെഷ്യൽ ബ്രാഞ്ചിനുൾപ്പെടെ ജാഗ്രതക്കുറവുണ്ടായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എസ്എഫ്ഐ മാർച്ചിനെ പ്രതിരോധിക്കാൻ വേണ്ട സുരക്ഷ ഒരുക്കുന്നതിൽ പോലീസ് പരാജയപ്പെട്ടു. പോലീസിനെ മറികടന്ന് പ്രവർത്തകർ ഓഫിസിനകത്ത് കയറിയിട്ടും വേണ്ട നടപടി സ്വീകരിക്കാനായില്ല. ദേശീയ നേതാവിന്റെ ഓഫിസാണെന്ന പ്രാധാന്യത്തോടെ സുരക്ഷ ഉറപ്പാക്കിയില്ല.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണ റിപ്പോർട് സർക്കാരിന് ഉടൻ സമർപ്പിക്കുമെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. സസ്പെൻഷൻ നേരിട്ട കൽപ്പറ്റ ഡിവൈഎസ്പിയിൽ നിന്നും ഡ്യുട്ടിയിൽ ഉണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥരിൽ നിന്ന് എഡിജിപി വിവരങ്ങൾ ചോദിച്ചറിഞ്ഞു. സംഭവത്തിൽ ഡിവൈഎസ്പി എംഡി സുനിൽകുമാറിനെ മാത്രം ബലിയാടാക്കിയെന്ന അതൃപ്തി സേനക്കുള്ളിലുണ്ട്.
ഇതിനിടെ, സംസ്ഥാന നേതാക്കളുടെ സാന്നിധ്യത്തിൽ എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി ചേർന്നു. ജില്ലയിലെ നേതാക്കളിൽ നിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞ് റിപ്പോർട് തയ്യാറാക്കിയതായി സംസ്ഥാന പ്രസിഡണ്ട് അനുശ്രീ പറഞ്ഞു. ഉടൻ സംസ്ഥാന കമ്മിറ്റി യോഗം ചേർന്ന് ഉചിതമായ തീരുമാനമെടുക്കുമെന്നും സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.
Read Also: പീഡന പരാതി; വിജയ് ബാബുവിനെ ഹോട്ടലിൽ എത്തിച്ച് തെളിവെടുത്തു