ലഖ്നൗ: ഉത്തർപ്രദേശിൽ പോലീസിന്റെ മുന്നിൽ വച്ച് 46കാരനെ ബിജെപി പ്രവർത്തകൻ വെടിവച്ചു കൊന്ന സംഭവത്തെ നിസ്സാരവൽക്കരിച്ച് പാർട്ടി എംഎൽഎ സുരേന്ദ്ര സിങ്. ബിജെപി എംഎൽഎയായ സുരേന്ദ്ര സിങ്ങിന്റെ അടുത്ത അനുയായിയായ ധിരേന്ദ്ര സിങ്ങാണ് 46കാരനെ വെടിവച്ച് കൊന്നത്. സംഭവത്തിൽ പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു എംഎൽഎയുടെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന.
“ഇത് എവിടെയും സംഭവിക്കാവുന്ന കാര്യമാണ്. ഈ സംഭവത്തിൽ ഇരുവശത്തുനിന്നും ആക്രമണം ഉണ്ടായിട്ടുണ്ട്. നിയമം അതിന്റെ വഴി സ്വീകരിക്കും,”- ബിജെപി എംഎൽഎ സുരേന്ദ്ര സിങ് പറഞ്ഞു.
Related News: യുപിയിൽ പോലീസിന്റെ മുന്നിലിട്ട് ബിജെപി പ്രവർത്തകൻ 46കാരനെ വെടിവച്ചു കൊന്നു
ഇന്നലെ, ഉത്തർപ്രദേശിലെ ബല്ലിയയിൽ നടന്ന ഒരു യോഗത്തിലാണ് സംഭവം. പോലീസുകാരുടേയും തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരുടെയും മുന്നിൽവച്ച് 46കാരനെ ബിജെപി പ്രവർത്തകൻ ധിരേന്ദ്ര സിങ് വെടിവച്ച് കൊല്ലുകയായിരുന്നു. റേഷൻ ഷോപ്പുകൾ അനുവദിക്കുന്നതിനെ കുറിച്ചുള്ള യോഗം ഔദ്യോഗികമായി റദ്ദാക്കിയതിനെ തുടർന്ന് അവിടെയെത്തിയ ആളുകൾ തമ്മിലുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത് എന്നാണ് എസ് പി ദേവേന്ദ്ര നാഥിന്റെ വിശദീകരണം. സംഭവ ശേഷം ധിരേന്ദ്ര സിങ് രക്ഷപ്പെട്ടു, ഇയാളുടെ സഹോദരൻ ദേവേന്ദ്ര സിങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.